കടലുണ്ടിപ്പുഴയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ഷഹീന്റേതെന്ന് സംശയം

മലപ്പുറം- കടലുണ്ടിപ്പുഴയില്‍ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയിലെറിഞ്ഞു  കൊലപ്പെടുത്തിയ മേലാറ്റൂരിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹീന്റെ(ഒമ്പത്) മൃതദേഹമാണിതെന്ന സംശയം ബലപ്പെട്ടു. മലപ്പുറം കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപ്പുഴയിലെ നെച്ചിക്കുറ്റിക്കടവിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ സമീപവാസിയായ ഉമ്മര്‍ ഏലാച്ചോല മൃതദേഹം കണ്ടത്. തുടര്‍ന്നു മലപ്പുറം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പുഴയോരത്തു തന്നെ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷഹീന്റേതാണോ മൃതദേഹമെന്ന് പോലീസ് ഇന്നു പരിശോധിക്കും. ഡി.എന്‍.എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ പരിശോധനകള്‍ക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നു ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ പറഞ്ഞു. എസ്.പി പ്രതീഷ്‌കുമാര്‍, സി.ഐമാരായ അബ്ദുള്‍മജീദ്, എ.പ്രേംജിത്ത്, മേലാറ്റൂര്‍ എസ്.ഐ പി.കെ. അജിത് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഇന്നു ഷഹീന്റെ ബന്ധുക്കളെത്തി പരിശോധനകള്‍ക്കു ശേഷം ഇന്‍ക്വസ്റ്റ് നടക്കുമെന്നു മലപ്പുറം എസ്.ഐ പറഞ്ഞു.
ഇക്കഴിഞ്ഞ 13നു മേലാറ്റൂര്‍ എടയാറ്റൂര്‍ മങ്കരത്തൊടി സലീമിന്റെ മകന്‍ ഷഹീനെ കാണാതായിരുന്നു. സ്‌കൂളിലേക്കു പോയ കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ കുട്ടിയുടെ ബാഗും യൂണിഫോമും ആനക്കയം പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയതു സംശയങ്ങളുയര്‍ത്തിയിരുന്നു. കുട്ടിയെ കാണാതായ വിവരം സോഷ്യല്‍ മീഡിയ വഴി നാട്ടില്‍ പ്രചരിച്ചിരുന്നു. കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ മേലാറ്റൂര്‍ പോലീസ് സ്‌റ്റേഷനിലേക്കു 18ന് പ്രതിഷേധ മാര്‍ച്ചും നടത്തി. ഇതിനിടെ ഷഹീനുമായി പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ബൈക്കില്‍ പോകുന്നത് മേലാറ്റൂരിലെ ഒരു സി.സി.ടി.വി കാമറയില്‍ പതിഞ്ഞത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മുഹമ്മദ് തട്ടിക്കൊണ്ടു പോകുകയും പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നെന്ന് കണ്ടെത്തി. കുറ്റസമ്മതം നടത്തിയ മുഹമ്മദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിക്ക് എന്തു പറ്റിയെന്ന് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസമായി കടലുണ്ടിപ്പുഴയില്‍ വിവിധ ഭാഗങ്ങളില്‍ പോലീസും ഫയര്‍ ഫോഴ്്‌സും തിരച്ചില്‍ നടത്തി വരികയായിരുന്നു.

 

 

Latest News