Sorry, you need to enable JavaScript to visit this website.

ജഡ്ജി വിരമിക്കുന്നതിന് തലേന്ന് നല്‍കിയ ഗ്യാന്‍വാപി ഉത്തരവ് തീര്‍ത്തും തെറ്റ്-ഉവൈസി

ന്യൂദല്‍ഹി- ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കളെ പൂജ നടത്താന്‍ അനുവദിച്ച വാരണാസി കോടതിയുടെ ഉത്തരവ് തീര്‍ത്തും തെറ്റാണെന്നും ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
കോടതിയുടെ തെറ്റായ തീരുമാനത്തിനെതിരെ പള്ളി പരിപാലിക്കുന്ന ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വിരമിക്കുന്നതിന്റെ അവസാന ദിവസമാണ് ജ്ഡജി ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 17 ന് ജഡ്ജി ജില്ലാ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചിരുന്നു. ഒടുവില്‍ അദ്ദേഹം നേരിട്ട് വിധി പറഞ്ഞു. 1993 മുതല്‍ 30 വര്‍ഷമായി പൂജകളൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുന്നു. അപ്പോള്‍ അകത്ത് വിഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം? ഇത് ആരാധനാലയ നിയമത്തിന്റെ പൂര്‍ണമായ ലംഘനമാണ്.
ഏഴ് ദിവസത്തിനകം ഗ്രില്ലുകള്‍ തുറക്കാനാണ് അദ്ദേഹം ഉത്തരവിട്ടത്. അപ്പീല്‍ നല്‍കാന്‍ 30 ദിവസം നല്‍കണമായിരുന്നു. ഇത് തെറ്റായ തീരുമാനമാണ്. ആരാധനാലയ നിയമത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് മോഡി സര്‍ക്കാര്‍ പറയുന്നതു വരെ ഇങ്ങനെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് കേസ് തീര്‍പ്പാക്കുമ്പോള്‍,ഞാന്‍ ഈ ആശങ്ക ഉന്നയിച്ചിരുന്നു. ആരാധനാലയ നിയമം സുപ്രീം കോടതി വിധിയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാക്കിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് കീഴ്‌ക്കോടതികള്‍ ഈ ഉത്തരവ് പാലിക്കുന്നില്ല? അദ്ദേഹം ചോദിച്ചു.
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളിലെ 'വ്യാസ് കാ തെഖാന' ഏരിയയില്‍ പൂജ നടത്താനാണ് വാരണാസി കോടതി ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കിയത്. അടുത്ത ഏഴ് ദിവസത്തിനകം ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു തന്നെ അവിടെ പൂജ നടത്തിയതായി ഹിന്ദു പക്ഷം അറിയിച്ചു.  
ഈ തീരുമാനത്തെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലിം പക്ഷ അഭിഭാഷകന്‍ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.  2022ലെ അഡ്വക്കേറ്റ് കമ്മീഷണര്‍ റിപ്പോര്‍ട്ട്, എഎസ്‌ഐയുടെ റിപ്പോര്‍ട്ട്, 1937ലെ മസ്ജിദിന് അനുകൂലമായ തീരുമാനങ്ങള്‍ എന്നിവ അവഗണിച്ചാണ് ഉത്തരവ്. ഹിന്ദു പക്ഷം തെളിവുകളൊന്നും നല്‍കിയിട്ടില്ല. അവിടെ അങ്ങനെയൊരു വിഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News