Sorry, you need to enable JavaScript to visit this website.

VIDEO - അവർ ഇനി വനപാതയിൽ ഇറങ്ങി കാട്ടാനകളുടെ ചിത്രം പകർത്തില്ല

സുൽത്താൻ ബത്തേരി - വനപാതയിൽ ഇറങ്ങി കാട്ടാനകളുടെ ചിത്രം പകർത്താൻ ശ്രമിച്ച സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാടിന്റെ പച്ചപ്പ് ആസ്വദിച്ച് ചിത്രങ്ങൾ പകർത്തുന്നതിനിടെ ഓടിയടുത്ത ആനയുടെ പിടിയിൽനിന്നു സഞ്ചാരികൾ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടുമാത്രം. ആനയുടെ പിടിയിൽനിന്നു രക്ഷപ്പെടാൻ സഞ്ചാരികൾ കാട്ടിയ പരാമക്രമം മറ്റൊരു സഞ്ചാരി മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതു വൈറലാണ്. കഴിഞ്ഞ ദിവസം ബന്ദിപ്പുര വനപാതയിലാണ് സംഭവം.
ദൃശ്യം പകർത്താൻ വഴിയിൽ ഇറങ്ങിയവർക്കു നേരെ ആന ഓടിയടുക്കുന്നതിന്റെയും ഒരാൾ നിലത്തുവീണ് മരണത്തിന്റെ വക്കോളം എത്തിയതിന്റെയും ദൃശ്യം മറ്റൊരു കാർ യാത്രികൻ തലപ്പുഴ കണ്ണോത്തുമല ചോലയിൽ സവാദാണ് മൊബൈലിൽ പകർത്തിയത്. 

 വിദേശത്ത് ജോലിചെയ്തിരുന്ന സവാദ് നാട്ടിൽ അവധിക്കെത്തി കുടുംബത്തോടൊപ്പം മുത്തങ്ങ വഴി ഊട്ടിക്കു പോകുമ്പോഴാണ് ഭീതി ജനിപ്പിക്കുന്ന ദൃശ്യത്തിനു സാക്ഷിയായത്. വനമേഖലയിൽ കാറിൽനിന്നിറങ്ങി രണ്ടാളുകളാണ് വനത്തിൽനിന്നിരുന്ന കാട്ടാനകളുടെ ദൃശ്യം പകർത്തിയത്. കുട്ടിയടക്കം മൂന്ന് ആനകളാണ് വഴിയോരത്ത് ഉണ്ടായിരുന്നത്. ഇതിൽ ഒരാന ഇവർക്കുനേരെ കുതിച്ചെത്തുകയായിരുന്നു. ആന വരുന്നതുകണ്ട് ഓടിയ രണ്ടുപേർക്കും കാറിന്റെ വാതിൽ തുറന്ന് അകത്തുകയറാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ആന അരികിലെത്തിയിരുന്നു. 
 ഇതിനിടെ നിലത്തുവീണയാളെ കാലിനും തുമ്പിക്കൈയ്ക്കും തട്ടാൻ ആന ശ്രമിച്ചു. ഉരുണ്ടുമാറിയാണ് അദ്ദേഹം പ്രാണൻ രക്ഷിച്ചത്. ലോറി വന്നതോടെ ആനയുടെ ശ്രദ്ധ മാറിയതാണ് സഞ്ചാരികൾക്കു തുണയായത്. ആനയുടെ നോട്ടം ലോറിയിലേക്കായ തക്കത്തിനു രണ്ടു പേരും കാറിൽ കയറുകയായിരുന്നു. ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനുള്ള കാറിലെ യാത്രക്കാരനാണ് പാതയിൽ ഇറങ്ങി സാഹസം കാട്ടിയതെന്നു സവാദ് പറഞ്ഞു. 
 വനപാതയിൽ ഇറങ്ങിയാൽ ഉണ്ടാകാവുന്ന അപകടത്തിന്റെ വ്യാപ്തി പ്രചരിപ്പിക്കുന്നതിനാണ് വീഡിയോ സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

 

ചിത്രം -
ബന്ദിപ്പുര വനപാതയിൽ കാട്ടാനയുടെ പിടിയിൽനിന്നു രക്ഷപ്പെടുന്ന യാത്രക്കാരൻ.
ദൃശ്യം പകർത്തിയത് -സവാദ്
 

Latest News