Sorry, you need to enable JavaScript to visit this website.

മക്കളെ പതിനഞ്ചാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു കൊന്നു, ചൈനയിൽ അച്ഛനും കാമുകിക്കും വധശിക്ഷ

ബീജിംഗ്- പുതിയ ബന്ധം ആരംഭിക്കുന്നത് രണ്ടു മക്കളെ അപ്പാർട്ട്‌മെന്റിന്റെ പതിനഞ്ചാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു കൊന്ന കേസിൽ ചൈനയിൽ യുവാവിനും കാമുകിക്കും വധശിക്ഷ നടപ്പാക്കി. മാരകമേറിയ വിഷം കുത്തിവെച്ചാണ് ഇരുവർക്കും ശിക്ഷ നടപ്പാക്കിയതെന്ന് ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ സുപ്രീം കോടതിയാണ് ഇരുവരുടെയും വധശിക്ഷക്ക് അംഗീകാരം നൽകിയത്. ഷാങ് ബോ, കാമുകി യെ ചെങ്‌ചെൻ എന്നിവരെയാണ് ശിക്ഷിച്ചത്. 
രണ്ട് കുട്ടികളെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം ചൈനയിൽ രാജ്യവ്യാപകമായ രോഷത്തിന് കാരണമായിരുന്നു. 2020-ലാണ് ഇവർ രണ്ടു കുട്ടികളെയും കൊന്നത്. കുട്ടികളെ കൊന്നത് യുവാവ് ആയിരുന്നെങ്കിലും പ്രേരിപ്പിച്ചത് കാമുകിയായിരുന്നു. 
ഷാങ്ങിന് രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയും ഒരു വയസ്സുള്ള ആൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. പുതിയ ബന്ധത്തിൽ കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് ക്രൂരത നടത്തിയത്. 

താൻ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്ന് പറയാതെയുമാണ് ഷാങ് യെയുമായി ബന്ധം ആരംഭിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2020 ഫെബ്രുവരിയിൽ ഇയാൾ തന്റെ അന്നത്തെ ഭാര്യ ചെൻ മെയിലിനെ വിവാഹമോചനം ചെയ്തു. എന്നാൽ മക്കളെ കൊല്ലാൻ ചെങ് ചെൻ നിർബന്ധിച്ചു.

താൻ ചെയ്ത കാര്യങ്ങളിൽ ഷാങ് ദുഃഖിതനായി എന്ന് കാണിക്കുന്ന വീഡിയോകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പിന്നീട് പ്രത്യക്ഷപ്പെട്ടു. ഇയാൾ തല ചുവരിൽ ഇടിക്കുന്നതിന്റെയും അനിയന്ത്രിതമായി കരയുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ 'വീഴുമ്പോൾ' താൻ ഉറങ്ങുകയായിരുന്നുവെന്ന് ഷാങ് പോലീസിനോട് പറഞ്ഞ., താഴെ ആളുകൾ നിലവിളിക്കുന്നത് കേട്ടാണ് താൻ ഉണർന്നതെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. കുട്ടികൾക്ക് സംഭവിച്ചത് കേട്ട് ഞെട്ടിപ്പോയെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. എന്റെ കുട്ടികളെ അവരുടെ അച്ഛനും കാമുകിയും ചേർന്ന് 15ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞുവെന്ന കേട്ട നിമിഷം, എന്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് വാക്കുകളൊന്നും കണ്ടെത്താനായില്ലെന്ന് ഇവർ പറഞ്ഞു. 
ഇരുവരുടെയും വധശിക്ഷ സംബന്ധിച്ച വാർത്തകൾ ചൈനീസ് മാധ്യമങ്ങളിൽ ട്രെൻഡിംഗായിരുന്നു.
 

Latest News