Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാഹനാപകട മരണ നിരക്ക് പകുതിയായി കുറഞ്ഞു

റിയാദ് - സൗദിയിൽ വാഹനാപകട മരണ നിരക്ക് ഏഴു വർഷത്തിനിടെ പകുതിയായി കുറഞ്ഞതായി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു. റിയാദിൽ നടന്ന മോഡൽ ഓഫ് കെയർ ഫോറത്തോടനുബന്ധിച്ച് ഏറ്റവും മികച്ച ഹെൽത്ത് ക്ലസ്റ്ററുകളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. 2016 ൽ ഒരു ലക്ഷം പേർക്ക് 28 ആയിരുന്നു വാഹനാപകട മരണ നിരക്ക്. കഴിഞ്ഞ വർഷം ഇത് 14 ആയി കുറഞ്ഞു. 
ആരോഗ്യ പരിവർത്തന പ്രോഗ്രാമിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി മികച്ച ഫലങ്ങളും ആരോഗ്യ, ഡിജിറ്റൽ നേട്ടങ്ങളും കൈവരിച്ചു. കമ്മ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സംരക്ഷണം ഉയർത്താനും സൗദി അറേബ്യ സ്വീകരിച്ച പോഷകാഹാര, ചികിത്സാ നയങ്ങളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചിട്ടുണ്ട്. സൗദിയിൽ ആളുകളുടെ ശരാശരി ആയുസ് 77.6 ആയി ഉയർന്നു. 2030 ഓടെ ഇത് 80 ആയി ഉയർത്താൻ പ്രവർത്തിച്ചുവരികയാണ്. 
ആരോഗ്യ പരിവർത്തന പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന് നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടെയും തുടക്കമായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. ഹെൽത്ത് ക്ലസ്റ്ററുകളെ ഹെൽത്ത് ഹോൾഡിംഗ് കമ്പനിയാക്കി ഫലപ്രദമായി പരിവർത്തിപ്പിക്കാൻ ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, ഹെൽത്ത് കൗൺസിൽ ഹോൾഡിംഗ് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽഫരീഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 

Latest News