Sorry, you need to enable JavaScript to visit this website.

ബിസിനസുകാര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസയുമായി അറബ് രാജ്യങ്ങള്‍

റിയാദ്- വിസ നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും ഇല്ലാതെ നിക്ഷേപകര്‍ക്ക് എല്ലാ അറബ് രാജ്യങ്ങളിലേക്കും എപ്പോഴും സഞ്ചരിക്കാവുന്ന അഞ്ച് വര്‍ഷത്തെ ഏകീകൃത വിസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി.
ഏകീകൃത വിസയിലൂടെ നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം അറബ് വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് ഒരു 'വൈറ്റ് ലിസ്റ്റ്' തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശം അറബ് ലീഗ് സെക്രട്ടറി ജനറലിനും അറബ് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമാണുള്ളതെന്നും യൂണിയന്‍ ഓഫ് അറബ് ചേംബേഴ്‌സ് സെക്രട്ടറി ജനറല്‍ ഖാലിദ് ഹനഫി അറിയിച്ചു. ഓരോ തവണയും പ്രവേശിക്കുമ്പോള്‍ പ്രവേശന വിസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഇല്ലാതെ തന്നെ, അറബ് ബിസിനസുകാര്‍ക്ക് 5 വര്‍ഷത്തേക്ക് ഏതെങ്കിലും അറബ് രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ വൈറ്റ് ലിസ്റ്റ് വിസ അനുവദിക്കും. സംയുക്ത അറബ് നിക്ഷേപം വര്‍ധിപ്പിക്കാനും അറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജിസിസി രാജ്യങ്ങള്‍ പുതിയ ഏകീകൃത വിസ നടപ്പാക്കാന്‍ തീരുമാനിച്ചതും യൂറോപ്യന്‍, ഷെന്‍ജന്‍ വിസകളുള്ളവര്‍ക്കും ഈജിപ്തും സൗദി അറേബ്യയും ഓണ്‍ അറൈവല്‍ വിസ അനുവദിച്ചതും കാരണം ബിസിനസുകാര്‍ക്ക് വിവിധ രാജ്യങ്ങളില്‍ സഞ്ചാരം സുഗമമാകേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്തംബറില്‍ ബഹ്‌റൈനില്‍ ചേര്‍ന്ന യൂണിയന്‍ ഓഫ് അറബ് ചേംബേഴ്‌സ് യോഗത്തില്‍ അറബ് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ബിസിനസുകാര്‍ക്ക്  സ്വതന്ത്ര സഞ്ചാരം, പണം അയക്കുന്നതിനുള്ള സൗകര്യം, മൂലധനം മാറ്റുന്നതിനുള്ള സ്വാതന്ത്ര്യം, കസ്റ്റംസ്, സാസോ പരിശോധനങ്ങളില്ലാതെ പ്രവേശനം എന്നിവ യോഗം മുന്നോട്ടുവെച്ചിരുന്നു. ഇതനുസരിച്ചാണ് നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയത്.

Latest News