Sorry, you need to enable JavaScript to visit this website.

സുന്ദരം നിലമ്പൂർ- ഷൊർണൂർ പാത

നിലമ്പൂർ - ഷൊർണൂർ പാതയുടെ കാനന ഭംഗി
റെയിൽവേ മന്ത്രി ട്വീറ്റ് ചെയ്ത മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ ചിത്രം.

മഞ്ഞു പെയ്യുന്ന ഹരിതാഭമായ ഒരു റെയിൽപാത കേരളത്തിലുണ്ട്. ഈ റെയിൽപാത നിലമ്പൂർ ഷൊർണൂർ റൂട്ടാണ്. തേക്കിൻകാടും പുഴകളും പാടവും മലകളും പിന്നിട്ട് കൂകിപ്പായുന്ന ട്രെയിൻ യാത്രയുടെ മനോഹാരിത. എന്നാൽ  ഇത് മായുകയാണ്. പാത വൈദ്യുതീകരണത്തിനായി 5000 മരങ്ങൾ മുറിക്കും. വൈദ്യുതി തൂണുകൾ സ്ഥാപിച്ചു തുടങ്ങി. 1,300 തൂണുകളാണ് വേണ്ടത്. 90 കോടിയുടെ പദ്ധതി 2024 മാർച്ചോടെ പൂർത്തിയാക്കും. ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമിക്കാൻ മേലാറ്റൂർ സ്റ്റേഷനിലെ മരങ്ങളെല്ലാം മുറിച്ചു.
ഗുൽമോഹർ പൂക്കളാൽ ചുവന്നുകിടന്ന മേലാറ്റൂരിന്റെ ഭംഗി കേന്ദ്ര റെയിൽവേ മന്ത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലായിരുന്നു. 2020 മെയ് മാസത്തിൽ കോവിഡ് കാലത്താണ് മന്ത്രി ഇതിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. പാതയുടെ മനോഹാരിത നിലനിറുത്തണമെന്ന് വിവിധ സംഘടനകൾ റെയിൽവേയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. നമ്പർ ട്വന്റി മദ്രാസ് മെയിൽ, നാദിയ കൊല്ലപ്പെട്ട രാത്രി, കൃഷ്ണ ഗുഡിയിൽ പ്രണയ കാലത്ത് എന്നീ  സിനിമകളുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചതും ഈ പാതയിലാണ്.
66 കിലോമീറ്ററും 12 സ്റ്റേഷനുകളുമുള്ള പാതയിൽ ഇപ്പോൾ ഡീസൽ ട്രെയിനുകളാണ്. ഇലക്ട്രിക് ട്രെയിൻ വരുമ്പോൾ ഇന്ധനച്ചെലവ് 40% കുറയും. 1.35 മണിക്കൂർ യാത്രാസമയം ഒരു മണിക്കൂർ മുതൽ 1.10 വരെയായി കുറയും. മെമു ഓടിക്കാനും ആലോചനയുണ്ട്. നിർദിഷ്ട നിലമ്പൂർ നഞ്ചങ്കോട് പാതയ്ക്കും വൈദ്യുതീകരണം സഹായകമാവും. നിലവിൽ രാജ്യറാണി എക്‌സ്പ്രസ് ഉൾപ്പെടെ ഏഴ് ട്രെയിനുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 22.4 ലക്ഷം യാത്രക്കാരിലൂടെ 15.19 കോടിയാണ് വരുമാനം
1927 ലാണ് പാത നിർമിച്ചത്. മലബാർ കലാപത്തിൽ റോഡുകൾ തകർത്തിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പട്ടാളക്കാരെ എത്തിക്കാനാണ് പാത നിർമിച്ചതെന്നും അതല്ല, നിലമ്പൂർ തേക്ക് കടത്താനായിരുന്നെന്നും വാദമുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇരുമ്പിന് ക്ഷാമം വന്നപ്പോൾ പാളങ്ങൾ പൊളിച്ചു കൊണ്ടുപോയി. 1954 ലാണ് പിന്നീട് ട്രെയിൻ ഓടിയത്. ഷൊർണൂർ നിലമ്പൂർ പാതയിലെ ഒന്നര മണിക്കൂർ ട്രെയിൻ യാത്ര കേരളത്തിൽ ടൂറിസ്റ്റുകൾക്ക് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ സൗകര്യമാണെന്ന് പറയാം. 
 

Latest News