അധികാരം നിലനിർത്താൻ ബി.ജെ.പി ഇന്ത്യയിൽ പട്ടാള ഭരണം കൊണ്ടുവരും- ആം ആദ്മി

ചണ്ഡീഗഡ്- ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി ഏതറ്റം വരെയും പോകും എന്നതിന് തെളിവാണ് ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ നാണംകെട്ട കളിയെന്ന് ആം ആദ്മി നേതാക്കൾ. സത്യസന്ധതയില്ലാത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും അവർ ജനാധിപത്യത്തെ കൊള്ളയടിച്ചുവെന്നും ആം ആദ്മി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. രാജ്യദ്രോഹ നടപടിയാണ് ബി.ജെ.പി ചെയ്തതെന്ന് ആം ആദ്മി നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദ പറഞ്ഞു. 

 

2020-ലെ തെരഞ്ഞെടുപ്പിൽ തോറ്റ സമയത്ത് അധികാരം നിലനിർത്താൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കളിച്ച വൃത്തികെട്ട കളിയാണ് ബി.ജെ.പിയും കളിക്കുന്നത്. തിരഞ്ഞെടുപ്പ് കാണിക്കുന്നത് ബി.ജെ.പിക്ക് ഒരു തിരഞ്ഞെടുപ്പ് വിജയിക്കാൻ എത്രത്തോളം പോകാനാകുമെന്നാണ്. ജയിക്കാൻ അവർ എന്തും ചെയ്യും. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുക, വോട്ടുകളിൽ കൃത്രിമം കാണിക്കുക, ഇ.വി.എം (ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ) പിടിച്ചെടുക്കുക എന്നിങ്ങനെയാണ് അവർ ചെയ്യുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി ജയിച്ചാൽ ട്രംപിനെ പോലെ ബി.ജെ.പിയും അധികാരം വിട്ടുപോകില്ല. ബി.ജെ.പി അധികാരത്തിൽനിന്ന് പോയാലും അവരുടെ ഇരിപ്പിടങ്ങളിൽ പിടിച്ചുനിൽക്കും. പട്ടാള നിയമം ഉണ്ടായേക്കാം. അവർ അധികാരത്തിൽ പിടിച്ചുതൂങ്ങി നിൽക്കും. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ പകൽ വെളിച്ചത്തിൽ കാണിച്ച ഈ സത്യസന്ധതയില്ലായ്മ അങ്ങേയറ്റം ആശങ്കാജനകമാണ്. ഒരു മേയർ തിരഞ്ഞെടുപ്പിൽ ഇക്കൂട്ടർക്ക് ഇത്രയും തരംതാഴാൻ കഴിയുമെങ്കിൽ, അവർക്ക് ഏത് പരിധി വരെ വേണമെങ്കിലും പോകും. ഇത് വളരെ ആശങ്കാജനകമാണെന്നും ആം ആദ്മി വ്യക്തമാക്കി. 
ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ 36ൽ 16 വോട്ടുകൾ നേടിയാണ് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എഎപിയുടെ കുൽദീപ് കുമാറിന് 12 വോട്ടാണ് കിട്ടിയത്. എട്ടു വോട്ടുകളാണ് അസാധുവാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News