Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിര്‍ണായകമായ ജനുവരി 13, ഇന്ത്യ സഖ്യം ഉപേക്ഷിക്കാന്‍ അന്നേ നിതീഷ് തീരുമാനിച്ചു, പിന്നെ നടന്നത് ഇങ്ങനെ...

പട്‌ന- ബീഹാറില്‍ മഹാസഖ്യത്തിലെ അസ്വാരസ്യങ്ങളുടെ സൂചനകള്‍ ഏകദേശം ഒരു മാസം മുമ്പേ കാണാന്‍ തുടങ്ങിയതാണെന്ന് നിരീക്ഷകര്‍. ജനുവരി 13ലെ സംഭവവികാസങ്ങളാണ് ഒടുവില്‍ നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തില്‍നിന്ന് പുറത്താക്കിയത്.

ഞായറാഴ്ച ഒമ്പതാം തവണ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കുമാര്‍ പറഞ്ഞു: 'എല്ലാം ശരിയല്ല' എന്നതിനാലാണ് താന്‍ ഇന്ത്യ വിട്ടത്. ജനുവരി 13 ന് പ്രതിപക്ഷ സഖ്യം നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിന് ശേഷം ബന്ധം വിച്ഛേദിക്കാന്‍ ജെ.ഡി.യു നേതാവ് തീരുമാനിച്ചിരുന്നതായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

സീറ്റ് വിഭജന ചര്‍ച്ചകള്‍ വലിച്ചിഴച്ചതിന് കോണ്‍ഗ്രസുമായി നേരത്തെ തന്നെ അസ്വാരസ്യം പുലര്‍ത്തിയിരുന്ന കുമാര്‍, ഇന്ത്യ ബ്ലോക്കിന്റെ കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പേര് മമത ബാനര്‍ജി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.

ബന്ധം വേര്‍പെടുത്തണമെന്ന് നിതീഷ് കുമാര്‍ അന്നുതന്നെ തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലെ സംഭവവികാസങ്ങളില്‍ അസ്വസ്ഥനായ കുമാര്‍, തനിക്ക് ഈ സ്ഥാനം ആവശ്യമില്ലെന്നും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കണ്‍വീനറാക്കണമെന്നും പറഞ്ഞിരുന്നു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നത് മുതല്‍ മാസങ്ങള്‍ക്ക് മുമ്പ് പട്‌നയില്‍ ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് വരെ, കുമാറിന് പ്രധാനമന്ത്രി മോഹമുണ്ടായിരുന്നു എന്നത് രഹസ്യമായിരുന്നില്ല. എന്നാല്‍ അത്തരം അഭിലാഷങ്ങളില്ലെന്നാണ് അദ്ദേഹം പുറത്ത് പറഞ്ഞത്.

ജനുവരി 13ന് ശേഷം നിതീഷ് കുമാറിന്റെ വളരെ അടുത്ത അനുയായി മുതിര്‍ന്ന കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടു. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി സംസാരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി പച്ചക്കൊടി കാട്ടി.

എങ്കിലും 'പല്‍ത്തു റാം' എന്ന വിശേഷണം നേടിയ നിതീഷിനെ എന്‍.ഡി.എയിലേക്ക് തിരികെ സ്വാഗതം ചെയ്യാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തയാറായില്ല. പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പി ബീഹാര്‍ നേതൃത്വത്തെ ദല്‍ഹിയിലേക്ക് വിളിച്ചു.

നിതീഷ് കുമാറിന്റെ തകര്‍ച്ചയെക്കുറിച്ച് മനസ്സിലാക്കിയ ബി.ജെ.പി നിതീഷ് കുമാറിന്റെ നിശിത വിമര്‍ശകരായ സാമ്രാട്ട് ചൗധരിയെയും വിജയ് കുമാര്‍ സിന്‍ഹയെയും ഉപമുഖ്യമന്ത്രിമാരാക്കാന്‍ തീരുമാനിച്ചു. നിതീഷ് കുമാറിനെ കുരുക്കിലാക്കാനാണ് ഇത് ചെയ്തത്. സുശീല്‍കുമാര്‍ മോഡിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിതീഷിന്റെ നിരന്തര അഭ്യര്‍ഥന ബി.ജെ.പി തള്ളുകയായിരുന്നു.

2020 ലെ സര്‍ക്കാര്‍ രൂപീകരണ സമയത്ത് സ്വീകരിച്ച ഫോര്‍മുല പ്രകാരം ബി.ജെ.പിക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകും. സുപ്രധാനമായ ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രി തന്നെ ഭരിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും ചര്‍ച്ചയായി. 2019 ഫോര്‍മുല പ്രകാരം 17 സീറ്റുകള്‍ വേണമെന്ന ജെ.ഡി.യുവിന്റെ ആവശ്യം വിജയിച്ചേക്കില്ല. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും രാം വിലാസ് പാസ്വാന്റെ പാര്‍ട്ടിയും പോലെ ചില പുതിയ സഖ്യകക്ഷികള്‍ ഉള്ളതുകൊണ്ടാണിത്. അതുകൊണ്ട് തന്നെ 17-17 ഫോര്‍മുലയില്‍നിന്ന് ബി.ജെ.പിയും ജെ.ഡി.യുവും പിന്നോട്ട് പോകേണ്ടിവരും.

 

Latest News