Sorry, you need to enable JavaScript to visit this website.

സമയത്ത് ഫ്രിഡ്ജ് റിപ്പയര്‍ ചെയ്ത് നല്കിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി- ഉത്പന്നം റിപ്പയര്‍ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച ഫ്രിഡ്ജ് നിര്‍മാതാവും സര്‍വീസ് സെന്ററും നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. ഒരു ലക്ഷം രൂപയാണ് ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കേണ്ടത്. 

എറണാകുളം വാഴക്കാല സ്വദേശി എസ്. ജോസഫ് 2019 ജനുവരിയില്‍ തന്റെ ഫ്രിഡ്ജ് റിപ്പയര്‍ ചെയ്യാനായി സാംസങ് സര്‍വീസ് സെന്ററിനെ സമീപിക്കുകയായിരുന്നു. കൂളിങ്ങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് 25 ദിവസം കഴിഞ്ഞിട്ടും സര്‍വീസ് ചെയ്ത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഫ്രിഡ്ജ് ലഭ്യമാകാതിരുന്നതിനാല്‍ കുടുംബത്തിന്റെ ദൈനംദിന പ്രവര്‍ത്തനം തന്നെ താളം തെറ്റിയെന്നും പ്രായമായ മാതാപിതാക്കളുടെ പ്രമേഹചികില്‍സാ മരുന്ന് സമയത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതായും നിരവധി തവണ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. സര്‍വീസ് സെന്റര്‍ കൃത്യമായ സേവനം നല്‍കാതിരുന്നതിനാല്‍ അനധികൃത സര്‍വീസ് സെന്ററിനെ സമീപിക്കാന്‍ നിര്‍ബന്ധിതനായതായും പരാതിയില്‍ പറഞ്ഞു.

ഫ്രിഡ്ജിന് തകരാറുണ്ടായത് ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നും നിര്‍മ്മാണപരമായ വൈകല്യമല്ല പരാതിക്കാരന്‍ ഉപയോഗിച്ചതിന്റെ പിഴവാണ് കാരണമെന്നും സര്‍വീസ് സെന്ററും കമ്പനിയും വാദിച്ചു.  മാത്രമല്ല, വാറണ്ടി കാലയളവിന് ശേഷമാണ് റിപ്പയര്‍ ചെയ്യുന്നതിന് സര്‍വീസ് സെന്ററില്‍ എത്തിയതെന്നും അവര്‍ അറിയിച്ചു. 

ന്യായമായ സമയത്തിനകം ഫ്രിഡ്ജിന്റെ സര്‍വീസ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി. ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വ്യക്തമാക്കി.

വലിയ വില കൊടുത്ത് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവ് അത് പ്രവര്‍ത്തനരഹിതമായാല്‍ സര്‍വീസ് സെന്ററിനെ സമീപിക്കുമ്പോള്‍ പലപ്പോഴും കൃത്യമായ സര്‍വീസ് ഉത്പന്നത്തിന് ലഭിക്കാറില്ലെന്നും അതോടെ മറ്റൊരു ഉത്പന്നം വില കൊടുത്ത് വാങ്ങാന്‍ ഉപഭോക്താവ് നിര്‍ബന്ധനാകുന്നുവെന്നും ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ ഹനിക്കുന്നതോടൊപ്പം അമിത ചെലവും പരിസ്ഥിതി മലിനീകരണവും വര്‍ധിക്കുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു.

യഥാസമയം ഫ്രിഡ്ജ് റിപ്പയര്‍ ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തിക ക്ലേശത്തിനും 80,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

പരാതിക്കാരനു വേണ്ടി പി. യു. സിയാദ് ഹാജരായി.

Latest News