മതരാഷ്ട്രങ്ങളും രാഷ്ട്രദൈവങ്ങളും ആവശ്യമില്ലെന്ന് സി. പി. ജോണ്‍

കൊച്ചി-  പുതിയ കാലഘട്ടത്തില്‍ ലോകത്തെവിടെയും മതരാഷ്ട്രങ്ങളും രാഷ്ട്രദൈവങ്ങളും അവശ്യമില്ലെന്ന് സി. എം. പി ജനറല്‍ സെക്രട്ടറി സി. പി. ജോണ്‍. സി. എം. പി പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സി. പി. എം നേതൃത്വം നല്‍കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലെ എല്ലാ തൊഴിലാളി ക്ഷേമനിധികളെയും കൊന്നിരിക്കുകയാണെന്ന് സി. പി. ജോണ്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ എം. വി. ആര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് പി. ആര്‍. എന്‍ നമ്പീശന്‍ രക്തപതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് അഡ്വ. എം. പി സാജു, വികാസ് ചക്രപാണി, എ. നിസാര്‍, കാഞ്ചന മേച്ചേരി, സുധീഷ് കടന്നപ്പള്ളി, സി. കെ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ പ്രസീഡിയവും സംസ്ഥാന ഭാരവാഹികളായ സി. എ അജീര്‍, കൃഷ്ണന്‍ കോട്ടുമല, പി. ആര്‍. എന്‍ നമ്പീശന്‍, വി. കെ രവീന്ദ്രന്‍, കെ. സുരേഷ് ബാബു. കെ. എ. കുര്യന്‍ എന്നിവരടങ്ങിയ സ്റ്റിയറിംങ്ങ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. തമ്പാന്‍ തോമസ്, സമീര്‍ പുതുതുണ്ട, യോഗേന്ദ്ര യാദവ്, ചാന്ദിനി ചാറ്റര്‍ജി എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ. രാജേഷ് സ്വാഗതം പറഞ്ഞു.

സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. രാവിലെ 10ന് ഗാന്ധിസ്മൃതിയില്‍ മതേതര ഇന്ത്യ മതരാഷ്ട്രമാകുമോ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രതിപക്ഷ മുന്‍ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വി. കെ രവീന്ദ്രന്‍ വിഷയം അവതരിപ്പിക്കും. കെ. ചന്ദ്രന്‍പിള്ള, പ്രകാശ് ബാബു, പി. ആര്‍. ശിവശങ്കരന്‍, അഡ്വ. ജെബി മേത്തര്‍ എം. പി, കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജി. ദേവരാജന്‍, എം. പി സാജു എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയും പുതിയ സെന്‍ട്രല്‍ കൗണ്‍സിലിന്റെയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Latest News