Sorry, you need to enable JavaScript to visit this website.

പച്ചക്ക് വര്‍ഗീയത പറയാന്‍ മടിയില്ലാത്ത കാലം - അബ്ദുസ്സമദ് സമദാനി എം.പി

കോഴിക്കോട് - പച്ചക്ക് വര്‍ഗീയത പറയുന്നതില്‍ സമൂഹത്തിന് മടിയില്ലാതായിരിക്കുന്ന കാലത്തേക്ക് നാം എത്തിയതായി അബ്ദുസ്സമദ് സമദാനി എം.പി. ഇത് ഇല്ലാതാക്കുവാനും ചെറുത്തു നില്‍ക്കുവാനും ഒറ്റക്കെട്ടായി ഒരു മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (മിഷ്) യുടെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കില്‍ സര്‍ഗാത്മകതയെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാലങ്ങനെയല്ല ഇന്ന് കേരളത്തില്‍ സംഭവിക്കുന്നത്. ജാഗ്രതയുള്ള സമൂഹത്തിനാണ് ജനാധിപത്യ സംവിധാനത്തില്‍ നിയമങ്ങളെക്കാള്‍ കരുത്തുള്ളത്.
ജനമനസ്സുകള്‍ ഒന്നിച്ചാല്‍ അതിന് മുമ്പില്‍ അസാധ്യമായ ഒന്നുമില്ല, ഏകീകൃത മനസ്സുകളെ അരക്കിട്ടുറപ്പിക്കാന്‍ കഴിയുന്ന മിഷ് ഇന്ത്യക്കു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷ് ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മിഷിന്റെ ലോഗോ മിഷ് വൈസ് ചെയര്‍മാന്‍  എം.പി അഹമ്മദ്  പ്രകാശനം ചെയ്തു. മേയര്‍ ബീനാ ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോക്യൂമെന്ററി പ്രകാശനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
മിഷിന്റെ മുഖ്യ രക്ഷാധികാരി സാമൂതിരി രാജാവിന്റെ സന്ദേശം കൃഷ്ണന്‍ ഉണ്ണി രാജ വായിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ഫാദര്‍ ഡോ. ജെയിംസ്, സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, ഖാസി സഫീര്‍ സഖാഫി ,ഡോ.കെ. മൊയ്തു,സി.ഇ. ചാക്കുണ്ണി, ആര്‍ ജയന്ത് കുമാര്‍, എന്‍.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
മിഷ് ജനറല്‍ സെക്രട്ടറി പി.കെ. അഹമ്മദ് സ്വാഗതവും കോഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അതിഥികള്‍ വെള്ളരി പ്രാവിനെയും ത്രിവര്‍ണ്ണ നിറത്തിലുള്ള ബലൂണും വിണ്ണിലേക്ക് ഉയര്‍ത്തി.
വിദ്യകേന്ദ്രം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മത  സൗഹാര്‍ദ്ദ സ്‌കിറ്റും അപക്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തീം സോംഗും അവതരിപ്പിച്ചു.

 

Latest News