ഇടുക്കി-കരുണാപുരം പഞ്ചായത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് വനിതാ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ കരി ഓയിൽ അക്രമണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കൊച്ചറ സ്വദേശി ജോമോൻ എബ്രഹാമിനെ (43) ആണ് കമ്പംമെട്ട് എസ്.ഐ. കെ.ബി.ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരുണാപുരം പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ശോഭന ഗോപിനാഥിന്റെ ആറ്റിൻചിറയിലുള്ള വീടിന്റെ മുൻ ഭിത്തിയിലും ജനലിലുമാണ് ഇയാൾ കരി ഓയിൽ ഒഴിച്ചത്.
പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണ സമിതിയ്ക്ക് എതിരെ പ്രതിപക്ഷമായ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം ജനുവരി 25ന് പാസ്സായി. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് ശോഭന എൽ.ഡി.എഫിനെ പിന്തുണച്ചതിനാലാണ് അവിശ്വാസം പാസ്സായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീടിന് നേരേ കരിഓയിൽ ആക്രമണം ഉണ്ടായത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.