Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബുള്ളറ്റ് പ്രൂഫ്, വെടിവെക്കാനും അനുമതി... ആരിഫ് ഖാന്റെ സുരക്ഷ ഇനി ഇങ്ങനെ

ന്യൂദല്‍ഹി- സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രം സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കുകയാണ്. വളരെ വലിയ സുരക്ഷാ ഭീഷണിയുള്ള ഉന്നതര്‍ക്ക് മാത്രമുള്ള ഇസഡ് പ്ലസ് വിഭാഗത്തിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുക. പ്രധാനമന്ത്രി കഴിഞ്ഞാല്‍ മറ്റ് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും കനത്ത സുരക്ഷാ കവചമാണ് ഇസഡ്+.
ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ (എന്‍.എസ്.ജി) ഉള്‍പ്പെടെയുള്ള സുരക്ഷാ ഭടന്‍മാരാണ് ഇസഡ് പ്ലസ് സെക്യൂരിറ്റിയുടെ ഭാഗമായുള്ളത്. 55 പേരടങ്ങുന്ന കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ക്ക് പുറമേ എന്‍.എസ്.ജി കമാന്‍ഡോകളും ഇതില്‍ ഉള്‍പ്പെടുന്നു. സി.ആര്‍.പി.എഫ് അല്ലെങ്കില്‍ ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐ.ടി.ബി.പി) എന്നീ സുരക്ഷാസേനയില്‍ ഉള്‍പ്പെട്ടവരാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇസെഡ് പ്ലസ് സുരക്ഷയാണ് സംസ്ഥാന പോലീസ് നല്‍കുന്നത്.
24 മണിക്കൂറും വി.വി.ഐ.പിക്കൊപ്പം സായുധരായ സുരക്ഷാ സേനയുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനമുള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുമായാകും യാത്ര. എ.കെ 47 അടക്കമുള്ള തോക്കുകളുമായാണ് സുരക്ഷാ സേനാംഗങ്ങള്‍ സഞ്ചരിക്കുക. വി.വി.ഐ.പിയുടെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ വെടിവെക്കുന്നതിനും അനുമതിയുണ്ട്. ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒരുക്കിയ വാഹനവ്യൂഹവും ഒപ്പം സഞ്ചരിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിച്ചാകും സുരക്ഷാ സേനയുടെ പ്രവര്‍ത്തനം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഒരു വിവരവും പുറത്ത് വിടാറില്ല. വി.വി.ഐ.പി പങ്കെടുക്കുന്ന പരിപാടികളിലും സുരക്ഷാ സേനയുടെ പ്രത്യേക പരിശോധനയുണ്ടാകും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥിരമായി വാഹനവ്യൂഹത്തിലുണ്ടാകും. ഈ സുരക്ഷയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, വിദേശ മന്ത്രി, യു.പി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ തുടങ്ങി 45 വി.വി.ഐ.പികള്‍ക്കാണ് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. പ്രമുഖ വ്യവസായിയായ മുകേഷ് അംബനിക്കും ഇസഡ് പ്ലസ് സുരക്ഷ നല്‍കുന്നുണ്ട്.

 

Latest News