Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ആക്രമണത്തിൽ തകർന്ന കപ്പലിലെ ഇന്ത്യക്കാരെ രക്ഷിച്ചു

ന്യൂദൽഹി- ഏദൻ കടലിൽ ഹൂത്തികളുടെ ആക്രമണത്തിൽ തകർന്ന എം.വി മാർലിൻ ലുവാണ്ട കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷിച്ചു. ആർക്കും പരിക്കോ ആളപായമോ ഇല്ല. കഴിഞ്ഞ ദിവസം ഗൾഫ് ഓഫ് ഈഡനിൽ നിന്നും ലഭിച്ച അപായ സന്ദേശത്തെ തുടർന്ന് ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വാഹക കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണത്തെ ഇന്ത്യൻ നേവി അപകട മേഖലയിലേക്ക് അയച്ചിരുന്നു. ഇന്ത്യൻ നേവിയുടെ കപ്പൽ മിസൈലാക്രമണത്തിൽ തകർന്ന കപ്പലിന് അടുത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇന്ത്യൻ കപ്പൽ അടുത്തെത്തുമ്പോഴും ആക്രമണത്തിന് ഇരയായ കപ്പലിൽനിന്ന് തീ ഉയരുന്നുണ്ടായിരുന്നു. ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. ഹൂത്തികളുടെ ആക്രമണത്തിൽ തീപിടിച്ച കപ്പലിന്റെ തീണയച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്. ഗൾഫ് ഓഫ് ഏദനിൽ 'ബ്രിട്ടീഷ് എണ്ണക്കപ്പൽ മാർലിൻ ലുവാണ്ട' യെ ലക്ഷ്യമാക്കി തങ്ങളുടെ നാവിക സേന ഒരു ഓപ്പറേഷൻ നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. ആക്രമണം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി 26 വൈകിട്ട് 7:45(യമൻ സമയം)-നാണ് യെമനിൽ നിന്ന് ഹൂത്തികൾ കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ട് മാർഷൽ ദ്വീപുകളുടെ പതാകയുള്ള എണ്ണക്കപ്പലായ എം/വി മാർലിൻ ലുവാണ്ടയെ തകർത്തത്. അതേസമയം, ടാങ്കറിന് തീപിടിച്ചെങ്കിലും മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചരക്ക് വ്യാപാരി ട്രാഫിഗുരയും യു.എസ് സൈന്യവും റിപ്പോർട്ട് ചെയ്തു.
സ്റ്റാർബോർഡിന്റെ ഭാഗത്തുള്ള ഒരു കാർഗോ ടാങ്കിൽ ഉണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്നും ട്രാഫിഗുര ഒരു പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ അമേരിക്കൻ കപ്പലിനെ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ തകർത്തിരുന്നു. ഗാസയിലേക്ക് ഇസ്രായിൽ ആക്രമണം ശക്തമാക്കിയതോടെ ചെങ്കടൽ വഴിയുള്ള ഗതാഗതം ലോകരാജ്യങ്ങൾക്ക് ഏറെ ദുഷ്‌കരമായിരിക്കുകയാണ്. അതേസമയം, യെമനെ ലക്ഷ്യമിട്ട് അമേരിക്കയും ബ്രിട്ടനും സംയുക്തമായി നിരവധി ആക്രമണങ്ങളും നടത്തി.
 

Latest News