Sorry, you need to enable JavaScript to visit this website.

സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി കേരളം മാറും- മന്ത്രി വീണാ ജോർജ്

എറണാകുളം ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച പൂമ്പാറ്റ കുട്ടികളുടെ പാർക്കിൽ കുട്ടികൾക്കൊപ്പം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, ടി ജെ വിനോദ് എംഎൽഎ എന്നിവർ സമീപം.

കൊച്ചി- ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി  മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത്  പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളന്റിയേഴ്‌സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ  ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അൾസർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ആയിരത്തിലധികം രോഗികൾക്ക് ആശുപത്രി വഴി പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നുണ്ട്.

94 ലക്ഷം രൂപ കാസ്പ് ഫണ്ട് ഉപയോഗിച്ചാണ് ലേബർ റൂം കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഹെൽപ്പ് ഡെസ്‌ക്, ഡോക്ടേഴ്‌സ് റൂം, പ്രൊസീജർ ഏരിയ, വെയിറ്റിംഗ് റൂം, നഴ്‌സിംഗ് ബേ, രണ്ട് ലേബർ സ്യൂട്ട്, ആറ് ലേബർ കോർട്ടുകൾ, സെപ്റ്റിക് ലേബർ റൂം, സ്റ്റോർ, ബേബി റെസീസിറ്റേഷൻ കോർണർ, സ്റ്റാഫ് റെസ്റ്റ് റൂം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

നിലവിൽ 16 കിടക്കകളുള്ള മെഡിക്കൽ ഐസിയുവും 22 കിടക്കകളുള്ള കാർഡിയോളജി ഐസിയുവുമാണ് ജനറൽ ആശുപത്രിയിൽ നിലവിലുള്ളത്. എന്നാൽ  മെഡിക്കൽ ഐസിയുവിലെ 16 കിടക്കകൾ അപര്യാപ്തമായതിനാൽ ഈ കുറവ് പരിഹരിക്കുന്നതിനായി 15 കിടക്കകളുള്ള മെഡിക്കൽ ഐസിയു ആണ് പുതുതായി ആശുപത്രിയിൽ ഒരുങ്ങിയിരിക്കുന്നത്. ഒരുകോടി 21 ലക്ഷം രൂപ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ബേൺസ് യൂണിറ്റിൽ ആധുനികമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയാണ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഹൈബി ഈഡൻ എംപിയുടെ  പ്രാദേശിക വികസന ഫണ്ടായ 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഒ.പി രജിസ്‌ട്രേഷൻ കൗണ്ടർ, ലൂഡി ലൂയിസ് എംഎൽഎയുടെ 2013 -14 ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടുകോടി ചെലവഴിച്ച സ്‌പെഷ്യാലിറ്റി ബ്ലോക്ക് എക്സ്റ്റൻഷൻ പൂർത്തിയാക്കി.

ചികിത്സയോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കൂടി കണക്കിലെടുത്താണ്  കൊച്ചിൻ ഷിപ്പ് യാർഡിന്റെ 15 ലക്ഷം രൂപ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പൂമ്പാറ്റ  കുട്ടികളുടെ പാർക്ക് ഒരുക്കിയിരിക്കുന്നത്. കമ്പ്യൂട്ടർ ഗെയിം കോർണർ, ഗെയിം ഏരിയ, പ്ലേ ഏരിയ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കാസ്പ് ഫണ്ട് ഉപയോഗിച്ച് ഇൻഷുറൻസ്, ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച്  വെബ്‌സൈറ്റും തയ്യാറായതോടെ എറണാകുളം ജനറൽ ആശുപത്രി കൂടുതൽ ആധുനിക സജീകരണങ്ങളുടെ മുന്നേറുകയാണ്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ജനറൽ ആശുപത്രി ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
 

Latest News