Sorry, you need to enable JavaScript to visit this website.

അഫ്ഗാനിസ്ഥാനില്‍ വെട്ടുകിളി ആക്രമണം,  40,000 ലിറ്റര്‍ കീടനാശിനി നല്‍കി ഇന്ത്യ

ന്യൂദല്‍ഹി-വെട്ടുകിളി അക്രമണത്തില്‍ വലയുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സഹായം. 40,000 ലിറ്റര്‍ മാലതിയോണ്‍ കീടനാശിനി ഇന്ത്യ അഫ്ഗാനിസ്ഥാന് കൈമാറി. ഇറാനിലെ ഛബ്രഹാര്‍ തുറമുഖം വഴിയാണ് കീടനാശിനി കൈമാറിയത്.
പ്രകൃതിദുരന്തങ്ങളും മറ്റും അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യസുരക്ഷ തകര്‍ത്തിട്ട് ഏറെക്കാലമായി. അതിനിടയിലാണ് വെട്ടുകിളികളുടെ അക്രമണവുമുണ്ടായിരിക്കുന്നത്. ഇന്ത്യ കൈമാറിയ മാലതിയോണ്‍ കീടനാശിനി വെട്ടുകിളി ശല്യത്തിന് ഏറെ ഫലപ്രദമാണ് എന്നാണ് പറയുന്നത്. ഇന്ത്യ നല്‍കിയ സഹായത്തിന് അഫ്ഗാനിസ്ഥാന്‍ നന്ദി അറിയിച്ചു.
വെട്ടുകിളികള്‍ പുല്‍ച്ചാടി ഇനത്തില്‍ പെടുന്ന ജീവികളാണ്. അവ മനുഷ്യരെ നേരിട്ട് അക്രമിക്കുക പോലുമില്ല. എന്നാല്‍, ഒരു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പിടിച്ചു കുലുക്കാന്‍ അവയ്ക്ക് വേണമെങ്കില്‍ സാധിക്കും. അനുകൂലമായ പരിസ്ഥിതിയാണെങ്കില്‍ വളരെ പെട്ടെന്നാണ് അവയ്ക്ക് വംശവര്‍ധനയുണ്ടാവുന്നത്. അതിനാല്‍ തന്നെ ഒന്നിച്ച് സഞ്ചരിക്കുക, വിളകളെ ഒരുമിച്ച് ആക്രമിക്കുക എന്നതാണ് ഇവയുടെ രീതി. അതില്‍ പ്രധാനമാണ് കാര്‍ഷിക വിളകള്‍. ഒരു രാജ്യത്തെത്തിക്കഴിഞ്ഞാല്‍ ഇവ അവിടെ മിക്കവാറും കാര്‍ഷിക വിളകള്‍ നശിപ്പിച്ചേ അടങ്ങാറുള്ളൂ.
പല രാജ്യങ്ങളും വെട്ടുകിളികളുടെ അക്രമണം കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട്. 2020 -ല്‍, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യ, സൊമാലിയ, കെനിയ, ജിബൂട്ടി, എറിത്രിയ, ടാന്‍സാനിയ, സുഡാന്‍, ദക്ഷിണ സുഡാന്‍, ഉഗാണ്ട എന്നിവിടങ്ങളിലെല്ലാം വെട്ടുകിളി  ആക്രമണമുണ്ടായിട്ടുണ്ട്. കനത്ത ഭക്ഷ്യക്ഷാമത്തിന് ഇത് കാരണമായിത്തീര്‍ന്നു.
ഈ വെട്ടുകിളിക്കൂട്ടങ്ങള്‍ പിന്നീട് വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലേക്കും താര്‍ മരുഭൂമിയിലേക്കും നീങ്ങി. പാക്കിസ്ഥാനില്‍ ദേശീയ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ട അവസ്ഥ വന്നു. ഇന്ത്യയും ഇവയുടെ അക്രമത്തില്‍ നിന്നും ഒഴിഞ്ഞില്ല. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 2020 ജൂണിലാണ് വെട്ടുകിളിക്കൂട്ടത്തിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Latest News