Sorry, you need to enable JavaScript to visit this website.

സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളിയായ  നാല് വയസുകാരി മരിച്ചു; പ്രധാനാധ്യാപകന്‍ ഒളിവില്‍

ബംഗളുരു-ബംഗളുരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിന്റെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തില്‍ വൈരുധ്യമുണ്ടെന്നാണ് ആക്ഷേപം.
ചൊവ്വാഴ്ച ഉച്ചയോടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് എന്നാണ് ആദ്യം സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. പിന്നെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണെന്ന് സ്‌കൂളുകാര്‍ മാറ്റി പറഞ്ഞു. ആദ്യം കൃത്യമായ ചികിത്സ നല്‍കാനോ മികച്ച ആശുപത്രിയില്‍ കൊണ്ടുപോകാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് അച്ഛനമ്മമാര്‍ ആരോപിക്കുന്നത്. പിന്നീട് മാതാപിതാക്കള്‍ എത്തിയാണ് ബംഗ്ലൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന് അപ്പോഴേക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. കുഞ്ഞിനെ നോക്കാന്‍ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്നും അച്ഛനമ്മമാര്‍ ആരോപിക്കുന്നുണ്ട്. അവര്‍ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാര്‍ പറയുന്നു.
ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിലെത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണതെന്നതും ദുരൂഹമാണ്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നാലെ മലയാളിയായ പ്രധാനാധ്യാപകന്‍ തോമസ് ചെറിയാന്‍ ഒളിവിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ശേഷം പ്രിന്‍സിപ്പല്‍ മുങ്ങി.

Latest News