Sorry, you need to enable JavaScript to visit this website.

സൂക്ഷിക്കണം, അടുത്ത മഹാമാരിയ്ക്ക് കാരണമാവുന്ന   മാരക വൈറസുകള്‍ മഞ്ഞുപാളികള്‍ക്കിടയില്‍

വാഷിംഗ്ടണ്‍-ആര്‍ട്ടിക് പ്രദേശങ്ങളിലും മറ്റും മഞ്ഞുപാളികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന വൈറസുകള്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രലോകം. ആര്‍ട്ടിക് പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് മാരക വൈറസുകള്‍ പുറത്തുവരാനിടയാക്കാമെന്നും ഇത് ഒരുപക്ഷേ, ലോകത്ത് ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.ആഗോളതാപനം മൂലമുള്ള താപനില ഉയരുന്നതിനാല്‍ തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ ക്രമാതീതമായി ഉരുകുന്നുണ്ട്. വര്‍ഷങ്ങളായി ഇവയില്‍ തണുത്തുറഞ്ഞ് കിടക്കുന്ന വൈറസുകളുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകള്‍ നന്നായി മനസിലാക്കാന്‍, 2022ല്‍ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് കണ്ടെത്തിയ പുരാതന വൈറസ് സാമ്പിളുകളില്‍ ചിലതിനെ ശാസ്ത്രജ്ഞര്‍ പുനരുജ്ജീവിപ്പിച്ചിരുന്നു.ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെര്‍മാഫ്രോസ്റ്റ് മണ്ണുമായി ഇടകലര്‍ന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകള്‍ പുറത്തെത്തുകയും ചെയ്യും. ഇത്തരം വൈറസുകള്‍ ഇതുവരെ കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാല്‍ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെര്‍മാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍.
പെര്‍മാഫ്രോസ്റ്റിലെ മഞ്ഞില്‍ നിന്ന് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെടുന്ന 13 വൈറസുകളെയാണ് ഗവേഷകര്‍ നേരത്തെ തിരിച്ചറിയുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്. 48,500 വര്‍ഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷകര്‍ ഇക്കൂട്ടത്തില്‍ പുനരുജ്ജീവിപ്പിച്ചു. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസായ ഇവയ്ക്ക് അമീബകളെ ബാധിക്കാന്‍ ശേഷിയുണ്ട്.
ആയിരക്കണക്കിന് വര്‍ഷങ്ങളായി പെര്‍മാഫ്രോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്ന മാമത്തുകളുടെ അടക്കം ഫോസിലുകളില്‍ ഇത്തരം വൈറസുകള്‍ കാണപ്പെടാം. ഇതില്‍ മനുഷ്യരില്‍ പകര്‍ച്ചവ്യാധിക്ക് കാരണമായ ഒരു വൈറസ് ഉറങ്ങിക്കിടക്കുന്നുണ്ടെന്ന സാദ്ധ്യത തള്ളാനാകില്ല.

Latest News