Sorry, you need to enable JavaScript to visit this website.

മമത ബാനർജിയില്ലാത്ത ഇന്ത്യാ മുന്നണി ചിന്തിക്കാനാകില്ല-ജയറാം രമേശ്

ന്യൂദൽഹി- മമത ബാനർജിയില്ലാതെ ഇന്ത്യാ മുന്നണിയെ കോൺഗ്രസിന് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതാ ബാനർജിയുടെ പ്രഖ്യാപനത്തിൽ പ്രതികരിക്കുകയായിരുന്നു ജയറാം രമേശ്. സീറ്റ് വിഭജന കരാറിൽ പ്രതീക്ഷയുണ്ടെന്നും ജയറാം രമേശ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ ബംഗാളിൽ പ്രവേശിക്കും. 
'മമത ബാനർജിയും തൃണമൂലും ഇന്ത്യൻ സഖ്യത്തിന്റെ ശക്തമായ തൂണുകളാണെന്ന് രാഹുൽ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്. മമതാജിയില്ലാത്ത ഇന്ത്യൻ സഖ്യം നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അസമിലെ ബാർപേട്ടയിൽ രാഹുൽ ഗാന്ധിയുടെ യാത്രയ്‌ക്കൊപ്പമുള്ള ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് മമത ബാനർജി പറഞ്ഞിട്ടുണ്ടെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഞാൻ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്നും ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് പോരാടുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയ മമത, കോൺഗ്രസിന് നിരവധി നിർദ്ദേശങ്ങൾ നൽകിയെന്നും  പക്ഷേ അവർ എല്ലാം നിരസിച്ചുവെന്നും പറഞ്ഞു. ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ക്രമീകരണങ്ങളെച്ചൊല്ലി തൃണമൂലും കോൺഗ്രസും ആഴ്ചകളായി തർക്കം തുടരുകയാണ്, ഇരുപക്ഷവും പിന്നോട്ട് പോകാൻ തയ്യാറല്ല. സംസ്ഥാനത്തെ 42 സീറ്റുകളിൽ 10-12 സീറ്റുകളാണ് കോൺഗ്രസിന് വേണ്ടത്. രണ്ടെണ്ണം മാത്രമാണ് തൃണമൂൽ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഓഫർ. 2014ൽ പാർട്ടി നാല് സീറ്റുകളും 2019ൽ രണ്ട് സീറ്റുകളും നേടി.
 

Latest News