കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കും

തിരുവനന്തപുരം- ആറു ഗഡു ഡി.എ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ സംഘടനകളില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കും.
അതേസമയം,  പണിമുടക്കിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നല്‍കുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. 7979.50 കോടി രൂപയാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക. 4722.63 കോടി രൂപയാണ് പെന്‍ഷന്‍കാര്‍ക്കുള്ള ഡിഎ കുടിശ്ശിക. പേ റിവിഷന്‍ കുടിശ്ശികയിനത്തില്‍ ജീവനക്കാര്‍ക്ക് 4000 കോടി രൂപയും നല്‍കാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീം കോടര്‍തിയില്‍ സമര്‍പ്പിച്ച കണക്കുകളാണിത്. 
സെറ്റോ, യു.ടി.ഇ.എഫ് തുടങ്ങി സംഘടനകളുടെ ഐക്യവേദിയും സംയുക്ത സമരസമിതിയുമാണ് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ അനുകൂല സംഘടനകളായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളും പണിമുടക്കും.
 

Latest News