Sorry, you need to enable JavaScript to visit this website.

ലോകസഭാ തെരഞ്ഞെടുപ്പിന് അരങ്ങുണരുന്നു; പ്ലാനിംഗ് തിയ്യതിയായി, കേരളത്തിൽ 2.7 കോടി വോട്ടർമാർ

- തെരഞ്ഞെടുപ്പ് പ്ലാനിംഗിനുള്ള തിയ്യതി പ്രഖ്യാപിച്ച് ചിഫ് ഇലക്ഷൻ ഓഫീസർ

തിരുവനന്തപുരം / ന്യൂഡൽഹി - രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് അരങ്ങുണരുന്നു. ഇതിന്റെ ആദ്യ പടിയെന്നോണം തെരഞ്ഞെടുപ്പ് പ്ലാനിംഗിനുള്ള തിയ്യതി ചീഫ് ഇലക്ഷൻ ഓഫീസർ പ്രഖ്യാപിച്ചു. 
 അതിനിടെ, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5.75 ലക്ഷം പുതിയ വോട്ടർമാരാണ്. 
 വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 3.75 ലക്ഷം പേർ ഒഴിവായി. സംസ്ഥാനത്ത് 1,39,96,729 സ്ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരുമാണുള്ളത്.
 കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ് (32,79,172). കുറവ് വോട്ടർമാരുള്ള ജില്ല് വയനാടുമാണ് (6,21,880). പ്രവാസി വോട്ടർമാരായി 88,223 പേരുണ്ട്. സംസ്ഥാനത്ത് ആകെ പോളിംഗ് സ്റ്റേഷനുകൾ എണ്ണം 25,177 ആയി. അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തെരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി.
 അന്തിമ വോട്ടർ പട്ടിക സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ പരിശോധിക്കാനാവും. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർപട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാം. പുതുതായി 17.1 ലക്ഷം കാർഡുകൾ നൽകിയിട്ടുണ്ട്. ഹോളോഗ്രാമുള്ള കൂടുതൽ സുരക്ഷിതമായവയാണ് പുതിയ കാർഡുകളെന്നും അധികൃതർ വ്യക്തമാക്കി.
 ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നൽകിയ തിയ്യതി തെരഞ്ഞെടുപ്പ് തിയ്യതി അല്ലെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വിശദീകരിച്ചു. 
 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച സർക്കുലറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി 2024 ഏപ്രിൽ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിത് തെരഞ്ഞെടുപ്പ് തിയ്യതി അല്ലെന്നും തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറൻസിനും തയ്യാറാകുന്നതിനും വേണ്ടി നൽകിയ തിയ്യതിയാണെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. തിയ്യതി സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ മാധ്യമങ്ങളിൽ നിന്ന് വരുന്നുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള 'റഫറൻസിനായി' മാത്രമാണ് തിയ്യതി ഏപ്രിൽ 16 എന്ന് നൽകിയതെന്ന് ചീഫ് ഇലക്ടറൽ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പങ്കുവെച്ച പോസ്റ്റിലുണ്ട്.
 

Latest News