Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര റാലിക്ക് ശേഷം സംഘര്‍ഷം; മുംബൈയില്‍ ബുള്‍ഡോസര്‍ രാജ്

മുംബൈ- രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠയ്ക്ക് മുമ്പും ശേഷവും അക്രമം നടന്ന മുംബൈയിലെ മിരാ റോഡിന്റെ പ്രാന്തപ്രദേശത്ത് പോലീസിന്റേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ബുള്‍ഡോസര്‍ രാജ്. അനധികൃത നിര്‍മാണങ്ങളാണ് തകര്‍ത്തതെന്നാണ് അധികൃതര്‍ പറയുന്നത്. 

പ്രദേശത്തെ 15 'നിയമവിരുദ്ധ' സ്വത്തുക്കളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.  കുറ്റവാളികളുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന പരീക്ഷണം ആരംഭിച്ചത് ഉത്തര്‍പ്രദേശ് സര്‍ക്കാറആയിരുന്നു. പിന്നീട് ബി. ജെ. പി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങള്‍ ഈ പദ്ധതി പിന്തുടരുകയായിരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തികളുടെ നിയമ സാധുത പല ഭാഗങ്ങളില്‍ നിന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 

ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച വൈകിട്ടും നടന്ന സംഭവങ്ങളുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ രണ്ട് ഗ്രൂപ്പുകള്‍ പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 
തിങ്കളാഴ്ച രാത്രിയോടെ മീരാ റോഡിലെ നയാ നഗര്‍ മേഖലയിലൂടെ ശ്രീരാം ശോഭ യാത്ര കടന്നുപോകവെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറുകളും ബൈക്കുകളും കാവി പതാകയുമായി നടത്തിയ ജാഥയെ ജനക്കൂട്ടം കല്ലെറിയുകയും സംഭവത്തില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
കല്ലേറ് നടത്തിയ പ്രതികളുടെ 'അനധികൃത' കയ്യേറ്റങ്ങളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. 
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കഠിനമായി ശിക്ഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തിങ്കളാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11 മണിക്ക് ഹിന്ദു സമുദായത്തിലെ ചിലര്‍ മൂന്നോ നാലോ വാഹനങ്ങളില്‍ മുദ്രാവാക്യം വിളിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജയന്ത് ബജ്ബലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അല്‍പസമയത്തിനുശേഷം ഹിന്ദു- മുസ്‌ലിം സമുദായങ്ങളില്‍ പെട്ട ചിലര്‍ തര്‍ക്കമുണ്ടായതായും സ്ഥിതിഗതികള്‍ വഷളാകുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ പോലീസ് സ്ഥലത്തെത്തി ഏതാനുംപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു.

Latest News