Sorry, you need to enable JavaScript to visit this website.

വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്  വിദ്യ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റി

കാസര്‍കോട്-കരിന്തളം കോളജിലെ അധ്യാപക നിയമനത്തിനായി എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ വ്യാജരേഖ ഉണ്ടാക്കിയെന്ന് കുറ്റപത്രം. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റി. വ്യാജരേഖ നിര്‍മിക്കാന്‍ മറ്റാരുടേയും സഹായം വിദ്യയ്ക്ക് ലഭിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 
വ്യാജരേഖ നിര്‍മിക്കല്‍, സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വിദ്യയ്ക്കെതിരെ ചുമത്തിയത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നീലേശ്വരം പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതില്‍ കരിന്തളം കോളജ് അധികൃതര്‍ വിദ്യക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മിച്ചത്. കോളജിന്റെ ലെറ്റര്‍പാഡ്, സീല്‍, മുദ്ര എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് കോളജില്‍ ജോലിക്കായി അപേക്ഷിച്ചത്. അട്ടപ്പാടി ആര്‍ജിഎം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് ഈ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതര്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. മഹാരാജാസ് കോളജ് അധികൃതരാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചത്. അട്ടപ്പാടി കോളജില്‍ അഭിമുഖത്തിന് പോകുന്നതിന് മുന്‍പാണ് കാസര്‍കോട് കരിന്തളം ഗവ. കോളജില്‍ വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്.

Latest News