Sorry, you need to enable JavaScript to visit this website.

'ബിൽക്കീസ് ബാനു  നിശ്ചയദാർഢ്യത്തിന്റെ നേർമാതൃക' -പ്രവാസി വെൽഫെയർ വനിതാ വിഭാഗം

പ്രവാസി വെൽഫെയർ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ സംസാരിക്കുന്നു.

റിയാദ് - ബിൽക്കിസ് ബാനു കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രവാസി വെൽഫെയർ റിയാദ് വനിതാ വിഭാഗം ചർച്ച സംഗമം സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി. എ ഫായിസ മുഖ്യപ്രഭാഷണം നടത്തി. 
വെറുപ്പിനെ ആയുധമാക്കി ഫാസിസം ഭരിക്കുന്ന കാലത്ത് നിരന്തരമായ നീതി നിഷേധങ്ങൾ രാജ്യത്തങ്ങോളം ഇങ്ങോളം അരങ്ങു വാഴുന്ന കാലത്ത്, രാജ്യത്തെ സ്ത്രീകളുടെ മുഴുവൻ ആത്മാഭിമാനം ഉയർത്തി പിടിക്കാൻ മുഖം മറയ്ക്കാതെ ബിൽക്കിസ് ബാനു നടത്തിയ നിയമ പോരാട്ടമാണ് യഥാർത്ഥ നാരീശക്തി എന്ന് വി.എ ഫായിസ അഭിപ്രായപ്പെട്ടു. ഗുജറാത്ത് മുസ്‌ലിം വംശഹത്യയിലെ കുറ്റകൃത്യങ്ങളിൽ സമാനതകളില്ലാത്ത ക്രൂരമായ പീഡനത്തിനും അക്രമത്തിനും ഇരയായ ബിൽക്കീസ് ബാനുവിന്റെ നിയമപോരാട്ടത്തിനും നിശ്ചയദാർഢ്യത്തിനും ലഭിച്ച അംഗീകാരമാണ് സുപ്രീം കോടതി വിധി എന്നും അവർ കൂട്ടിച്ചേർത്തു. 

ഫാസിസ്റ്റ് ഭരണകൂടം കേസ് അട്ടിമറിക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടും നീതിക്കു വേണ്ടി ഒരു 21 കാരി നടത്തിയ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന നിയമ പോരാട്ടം ഇന്ത്യൻ നീതിന്യായ വ്യവഹാരത്തിന്റെ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ഒരു ഏടാണെന്ന് അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ റിയാദ് സെക്രട്ടറി ഷഹനാസ് സഹിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നീതി പീഠത്തിൽ പൂർണമായി വിശ്വാസം നഷ്ടപെട്ടിട്ടില്ലാത്ത ജനതയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ബിൽക്കിസ് ബാനു കേസിൽ രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയ ഇടപെടൽ എന്ന് അവർ വിലയിരുത്തി.

പ്രവാസി വെൽഫെയർ പ്രവർത്തക ജസീറ അജ്മൽ 'ബിൽക്കീസ് ബാനു താണ്ടിയ കനൽ വഴികൾ' എന്ന വിഷയവും, ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സഫ ഷൗക് 'നാരീശക്തിക്കൊപ്പം മോദി സത്യമോ മിഥ്യയോ' എന്ന വിഷയവും ആസ്പദമാക്കി സംസാരിച്ചു.

വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി റുക്‌സാന ഇർഷാദ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സംഘടന നാട്ടിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ച് സംസാരിച്ചു. വനിതകളിൽ രാഷ്ട്രീയമായ അവബോധം സൃഷ്ടിക്കാൻ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ആശംസയർപ്പിച്ചു. 

ഹസ്‌ന അയൂബ്ഖാൻ ഗാനം ആലപിച്ചു. പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റീ അംഗങ്ങളായ ആയിഷ ടി.പി സ്വാഗതവും അഫ്‌നിത അഷ്ഫാഖ് നന്ദിയും പറഞ്ഞു. 


 

Latest News