വൃത്തിഹീനമായ ടോയ് ലറ്റ്, വെള്ളവുമില്ല... റെയില്‍വേ 30000 രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂദല്‍ഹി- വൃത്തിഹീനമായ ടോയ് ലറ്റും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ദുരിതമനുഭവിച്ച യാത്രക്കാരന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ കാരണം 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദല്‍ഹി ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഇന്ത്യന്‍ റെയില്‍വേയോട് നിര്‍ദ്ദേശിച്ചു.
സിറ്റിസണ്‍ ചാര്‍ട്ടര്‍ പ്രകാരം അടിസ്ഥാന സൗകര്യങ്ങളായ ശുദ്ധമായ ടോയ്ലറ്റും വെള്ളവും ഒരുക്കുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടെന്ന് പ്രസിഡന്റ് ദിവ്യ ജ്യോതി ജയ്പുരിയാര്‍, അംഗം ഹര്‍പ്രീത് കൗര്‍ ചാര്യ എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍-1 (നോര്‍ത്ത് ഡിസ്ട്രിക്ട്) ബെഞ്ച് പറഞ്ഞു. ഇത് തീര്‍ച്ചയായും സേവനങ്ങളിലെ കുറവിന് തുല്യമാണ്.
ടിക്കറ്റിന്റെ മുഴുവന്‍ വിലയും നല്‍കിയിട്ടും ദീര്‍ഘദൂര യാത്രകളില്‍ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം അനുഭവിക്കുന്ന പൊതുജനങ്ങള്‍ക്ക് കമ്പാര്‍ട്ടുമെന്റുകളുടെയും ടോയ്ലറ്റുകളുടെയും ശുചിത്വ സാഹചര്യം ഒരുക്കുന്നതില്‍ റെയില്‍വേ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പരാതിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ മനന്‍ അഗര്‍വാള്‍ പറഞ്ഞു.
സുഖകരവും സമ്മര്‍ദരഹിതവുമായ യാത്ര്ക്കായി ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള 3 എസി ടിക്കറ്റ് റിസര്‍വ് ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. 2021 സെപ്റ്റംബര്‍ 3ന്, രാവിലെ 8 മണിക്ക് ഫ്രഷ്അപ്പ് ചെയ്യാന്‍ ടോയ്ലറ്റില്‍ പോയപ്പോള്‍, ടോയ്ലറ്റില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും ഫ്‌ളഷ് ചെയ്യാനോ കൈകഴുകാനോ വെള്ളമില്ലെന്നും കണ്ടെത്തി. കൂടാതെ, വാഷ്ബേസിനും വൃത്തിഹീനമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

 

Latest News