Sorry, you need to enable JavaScript to visit this website.

കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് പ്രസവിക്കാനാവില്ല,  വിവാഹമോചനം തേടി ഭര്‍ത്താവ്

ബെയ്ജിംഗ്-കാന്‍സര്‍ ബാധിതയായ ഭാര്യക്ക് ഇനി കുട്ടികളുണ്ടാകില്ല എന്നാരോപിച്ച് ഭര്‍ത്താവ് വിവാഹ മോചനത്തിന് അപേക്ഷിച്ചു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു തീരദേശ പ്രവിശ്യയിലെ സുഖിയാനിലാണ് സംഭവം. എന്നാല്‍, രക്താര്‍ബുദം ബാധിച്ച സ്ത്രീക്ക് വിവാഹമോചനത്തില്‍ താല്‍പ്പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്. എന്നാല്‍, തനിക്ക് ഇനിയും കുട്ടികള്‍ വേണമെന്നും അതിനുള്ള ശേഷി തന്റെ ഭാര്യക്കില്ലന്നുമാണ് ഭര്‍ത്താവിന്റെ ആരോപണം. വിവാഹ മോചനം തന്നില്ലെങ്കില്‍ താന്‍ മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ തുടങ്ങുമെന്ന് ഇയാള്‍ ഭാര്യയെ ഭീഷിണിപ്പെടുത്തയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ വിവാഹ മോചന കേസുകള്‍ സമീപകാലത്തായി വര്‍ദ്ധിച്ചതിനാല്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ കോടതികള്‍ ഇപ്പോള്‍ ഇവിടെ വിവാഹമോചനം അനുവദിക്കില്ല. അതിനാല്‍, ഈ കേസിലും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് കോടതി ശ്രമം നടത്തിയത്. തനിക്ക് ഇപ്പോള്‍ ഒരു മകനുണ്ടെങ്കിലും കൂടുതല്‍ പേരകുട്ടികള്‍ വേണമെന്നാണ് തന്റെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതെന്നും മകനെന്ന നിലയില്‍ അവരുടെ ആഗ്രഹം തനിക്ക് നിറവേറ്റികൊടുക്കണമെന്നുമാണ് പ്രശ്നപരിഹാര ചര്‍ച്ചകളില്‍ ഭര്‍ത്താവ് പറയുന്ന ന്യായീകരണം. തന്റെ തീരുമാനത്തില്‍ മാതാപിതാക്കളുടെ ഉറച്ച പിന്തുണയുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു.
തന്റെ ഭാര്യ രക്താര്‍ബുദ ബാധിതയായതിനാല്‍ പതിവായി ഹീമോ ഡയാലിസിസ് ചികിത്സ നടത്തുന്നുണ്ടെന്നും അതിനാല്‍ വീണ്ടും ഗര്‍ഭിണിയാകുന്നത് അവളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒടുവില്‍ കോടതിയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥത ചര്‍ച്ചയില്‍ താന്‍ ഭാര്യയെ വിവാഹമോചനം ചെയ്യുന്നില്ലെന്നും അവളുടെ ചികിത്സാ ചിലവുകള്‍ തുടര്‍ന്നും നല്‍കാമെന്നും ഇയാള്‍ സമ്മതിച്ചു പക്ഷേ, മറ്റു സ്ത്രീകളുമായുള്ള തന്റെ ബന്ധത്തില്‍ ആരും ഇടപെടാന്‍ പാടില്ലെന്നതാണ് ഇയാളുടെ വിചിത്രമായ ആവശ്യം. ഇതിനിടെ വിവാഹമോചനത്തിന് താന്‍ സമ്മതിക്കില്ലെന്നും വഞ്ചിക്കുന്ന ഭര്‍ത്താവിനോട് പൊറുക്കില്ലെന്നും ഭാര്യയും വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇവരുടെ കേസ് ഇപ്പോള്‍ വീണ്ടും കോടതിയുടെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്. സംഭവം പുറത്തായതോടെ ഭര്‍ത്താവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

Latest News