വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ ആരോപണം നേരിടുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ സിന്‍ഡിക്കേറ്റ് അംഗമാക്കി, പരാതി

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ ആരോപണം നേരിടുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ സിന്‍ഡിക്കേറ്റ് അംഗമാക്കിയതായി പരാതി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റ് അംഗമായി റെനി സെബാസ്റ്റ്യന്റെ  നിയമനത്തിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റെനി സെബാസ്റ്റ്യന്‍ വീണാ വിജയനുമായി ബന്ധപ്പെട്ട് മാസപ്പടി ആരോപണം നേരിടുന്ന സാന്റാമോണിക്ക എന്ന സ്ഥാപനത്തിന്റെ  ഡയറക്ടര്‍ ആണെന്നാണ് പരാതി. സാന്റ മോണിക്ക എന്ന സ്ഥാപനത്തിനെതിരെ നേരത്തെ കെ സുരേന്ദ്രനും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിനിധി എന്ന നിലയിലാണ് റെനി സെബാസ്റ്റ്യന്റെ നിയമനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. റെനി സെബാസ്റ്റ്യന്‍ കുസാറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് നിയമനം നടന്നത്. രണ്ടു ഒഴിവുകള്‍ ആണ് നികത്തിയത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്  കെ അനുശ്രീയെയും റെനി സെബാസ്റ്റ്യനെയും ആണ് നിയമിച്ചത്.

 

Latest News