Sorry, you need to enable JavaScript to visit this website.

പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം - കൊല്ലത്ത് കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.  വന്‍ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ ഏജന്റിന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വി.ആര്‍.ലിജിന്‍, ഡ്രൈവര്‍ എന്‍. അനില്‍കുമാര്‍ എന്നിവരെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ നാലാം തിയ്യതി രാവിലെ 10.30ന് പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. കൊട്ടാരക്കര- ഓടനാവട്ടം റോഡില്‍ വാഹന പരിശോധനക്കിടെയാണ് വാഹനം പിടികൂടിയത്. തുടര്‍ന്ന് വന്‍ തുകയുടെ കരട് ചെല്ലാന്‍ തയ്യാറാക്കി ഡ്രൈവര്‍മാരെ വിരട്ടി. ഒന്നര മണിക്കൂര്‍ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരുപതിനായിരം രൂപ ഏജന്റിന്റെ ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അയപ്പിച്ചു. തുടര്‍ന്ന് കരട് ചെല്ലാന്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയും നേരിട്ട് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എ.എം.വി ലിജിനും ഡ്രൈവര്‍ അനില്‍കുമാറും ഒന്നര മണിക്കൂര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഏജന്റിന്റെ ഗൂഗിള്‍പേ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും കണ്ടെത്തി. 

 

Latest News