കോണ്‍ഗ്രസിന്റെ രാമക്ഷേത്ര നിലപാടില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ എം. എല്‍. എ രാജിവെച്ചു

ഗാന്ധിനഗര്‍- രാമക്ഷേത്രത്തോടുള്ള കോണ്‍ഗ്രസിന്റെ  സമീപനത്തില്‍ പ്രതിഷേധിച്ചാണത്രെ എം. എല്‍. എ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഇദ്ദേഹം ബി. ജെ. പിയില്‍ ചേരും.

വിജാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും മൂന്ന് തവണ എം. എല്‍. എയുമായ സി. ജെ ചാവ്ദയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

രാമക്ഷേത്രത്തോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിലെ വസതിയില്‍ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് സി. ജെ ചാവ്ദ രാജിക്കത്ത് കൈമാറി.

ഇരുപത്തിയഞ്ച് വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാം മന്ദിറിലെ പ്രാണ്‍ പ്രതിഷ്ഠയെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആഹ്ലാദിക്കുമ്പോഴും അതിന്റെ ഭാഗമാകാതെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടാണ് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്തില്‍ നിന്നുള്ള പ്രധാനമന്ത്രി മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും പിന്തുണയ്ക്കണമെന്നും എന്നാല്‍ കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ തനിക്ക് അതിന് സാധിക്കില്ലെന്നതിനാലാണ് രാജിവെക്കുന്നതെന്നും ചാവ്ദ പറഞ്ഞു.

Latest News