ലാലുവിനും തേജസ്വിക്കും ഇ. ഡി നോട്ടീസ്

പറ്റ്‌ന- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനും മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും ഇ. ഡിയുടെ നോട്ടീസ്. ലാലു പ്രസാദിനോട് ജനുവരി 29നും തേജസ്വിയോട് ജനുവരി 30നും പാറ്റ്നയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. 
 
ലാലു പ്രസാദും തേജസ്വിയും അന്വേഷണ ഏജന്‍സി നേരത്തെ നല്‍കിയ നോട്ടീസ് ഒഴിവാക്കിയിരുന്നു. ലാലു പ്രസാദിന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയുടെ ഔദ്യോഗിക വസതിയിലേക്കാണ് സമന്‍സ് അയച്ചത്. 

2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ കുടുംബം ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സി. ബി. ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തത്.

കേസില്‍ റാബ്റി ദേവി, ആര്‍. ജെ. ഡി രാജ്യസഭാ എം. പി മിസ ഭാരതി, ലാലു യാദവിന്റെയും റാബ്രി ദേവിയുടെയും മറ്റ് രണ്ട് പെണ്‍മക്കളായ ചന്ദാ യാദവ്, രാഗിണി യാദവ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിന് ക്ഷണമുണ്ടായിരുന്ന ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസമാണ് അത് നിരസിച്ചത്.

Latest News