Sorry, you need to enable JavaScript to visit this website.

13 വര്‍ഷം മുമ്പ് ഭാര്യയെ കാണാതായി,  ഒടുവില്‍ ഉത്സവ സ്ഥലത്തു നിന്ന് കണ്ടെത്തി

കൊല്‍ക്കത്ത-കൊല്‍ക്കത്ത നഗരത്തില്‍ വച്ച് കാണാതായ ഭാര്യയെ 13 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി ഭര്‍ത്താവ്. 2010 -ല്‍ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ഛത്തീസ്ഗഢില്‍ നിന്നുള്ള ദമ്പതികള്‍ കൊല്‍ക്കത്ത നഗരത്തില്‍ എത്തിയത്. എന്നാല്‍, നഗരത്തിലെ തിരക്കുകളിലെവിടെയോ രണ്ടുപേരും രണ്ട് വഴിക്കായിപ്പോവുകയായിരുന്നു. ഒപ്പം അവരുടെ മകനും. ഏറെ അന്വേഷിച്ചെങ്കിലും യുവാവിന് തന്റെ ഭാര്യയേയും അവള്‍ക്കൊപ്പമുണ്ടായിരുന്ന തങ്ങളുടെ മകനേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
27 -കാരിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. 2010 -ല്‍ അവളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് 11 ദിവസം മാത്രം പ്രായമായ മകനെയും കൂട്ടി അവള്‍ക്കൊപ്പം ഭര്‍ത്താവ് ലളിത് ബരേത്ത് കൊല്‍ക്കത്തയിലേക്ക് എത്തിയത്. എന്നാല്‍, നഗരത്തിന്റെ തിരക്കിനിടയില്‍ അവര്‍ക്ക് എവിടെവച്ചോ പരസ്പരം നഷ്ടപ്പെട്ട് പോവുകയായിരുന്നു. പിന്നീട്, അലഞ്ഞുതിരിഞ്ഞ യുവതിയെ സിറ്റി എയര്‍പോര്‍ട്ടിന് സമീപത്ത് നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. അവര്‍ അവളെ പാവ്‌ലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകനെ അഭയകേന്ദ്രത്തിലാക്കുകയും ചെയ്തു.
തന്റെ വീടെവിടെയാണ് എന്നോ, വിലാസമേതാണെന്നോ ഒന്നും തന്നെ യുവതിക്ക് ഓര്‍മ്മിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. ആ വിവരങ്ങള്‍ അറിയാത്തതിനാല്‍ തന്നെ അവളുടെ വീട്ടുകാരെ കണ്ടെത്താന്‍ പോലീസിനും സാധിച്ചില്ല. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പാവ്ലോവ് ആശുപത്രിയില്‍ നിന്നും യുവതി പൂര്‍ണമായും സുഖം പ്രാപിച്ചു എന്ന് പോലീസിന് വിവരം കിട്ടി. എന്നാല്‍, അപ്പോഴും അവള്‍ക്ക് തന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍മ്മിച്ചെടുക്കാനോ പങ്കുവയ്ക്കാനോ സാധിച്ചിരുന്നില്ല.
എന്നാല്‍, പാത്രം നിര്‍മ്മിക്കുന്ന ഒരുപാട് ഫാക്ടറികളുള്ള മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ആണ് അവളുടെ കുടുംബം എന്ന് പോലീസ് മനസിലാക്കിയെടുത്തു. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ്ഗ്രൂപ്പുകളില്‍ ഈ വിവരം പങ്കുവച്ചു. യുവതിയുടെ ചിത്രമടക്കമായിരുന്നു വിവരം പങ്കുവച്ചത്. അധികം വൈകാതെ തന്നെ പോലീസിന് അവളുടെ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചു.
അതേസമയം, ഭാര്യയേയും മകനെയും കാണാതായതോടെ വളരെ വേദനയോടെയാണ് ലളിത് വീട്ടിലേക്ക് തിരികെ എത്തിയത്. എന്നാല്‍, ഭാര്യയേയും മകനെയും കണ്ടെത്താന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ എല്ലാ വര്‍ഷവും അയാള്‍ ഗംഗാസാഗര്‍ മേളയില്‍ എത്തിയിരുന്നു. ഇത്രയും കാലമായിട്ടും, വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് അയാള്‍ തയ്യാറായിരുന്നില്ല. ഈ ജനുവരി എട്ടിന് അയാള്‍ തന്റെ ഭാര്യയെ കണ്ടുമുട്ടി. ഏറെ വൈകാരികമായിരുന്നു ആ നിമിഷങ്ങള്‍.ഇരുവരും ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് ഉള്ളത്. നിയമപരമായ നടപടിക്രങ്ങള്‍  പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാമെന്നാണ് റിപ്പോര്‍ട്ട്. 
 

Latest News