Sorry, you need to enable JavaScript to visit this website.

കൈവെട്ട് പരാമര്‍ശം; സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പോലീസ് കേസെടുത്തു 

മലപ്പുറം-വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങല്‍ എന്നയാളാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴി വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ സമസ്തയുടെ നേതാക്കള്‍ പറയാറില്ല, തീവ്രവാദികള്‍ക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്ന് മൊയ്തീന്‍ ഫൈസി പുത്തനഴി പറഞ്ഞു. എന്‍ഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ വന്നപ്പോള്‍ പ്രതിരോധം തീര്‍ത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ല. തീവ്രവാദത്തിന്റെ തെറ്റും ശരിയും പറഞ്ഞു ക്യാമ്പയിന്‍ നടത്തിയവരാണ് സംഘടന. എസ്‌കെഎസ്എസ്എഫ് നേതാവിന്റെ പരാമര്‍ശം സമസ്തയുടെ ഉന്നത നേതാക്കള്‍ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്ന് മൊയ്തീന്‍ ഫൈസി വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളില്‍ പ്രമുഖനാണ് മൊയ്തീന്‍ ഫൈസി പുത്തനഴി.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നാണ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയില്‍ നിന്ന് വിലക്കിയ യുവ നേതാക്കളില്‍ ഒരാളാണ് സത്താര്‍ പന്തല്ലൂര്‍.

Latest News