Sorry, you need to enable JavaScript to visit this website.

വംശഹത്യയോ അതെന്താ? ഇസ്രാഈലിന് അതറിയുക പോലുമില്ലെന്ന് യു. എസും യു. കെയും കാനഡയും

ഹേഗ്- ഇസ്രാഇലിന്റെ ഗാസയിലെ വംശഹത്യയ്‌ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച കേസിനെതിരെ പ്രതികരിച്ച് യു എസും യു കെയും കാനഡയും. എന്നാല്‍ ഇസ്രാഈലിനെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് തുര്‍ക്കി അറിയിച്ചു. 

ദക്ഷിണാഫ്രിക്ക ഇസ്രാഇലിനെതിരെ നല്‍കിയ കേസ് അംഗീകരിക്കുന്നില്ലെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. ഐക്യരാഷ്ട്രസഭയേയും പരമോന്നത കോടതിയേയും കാനഡ അംഗീകരിക്കുകയും ശക്തമായി പിന്തുണക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച കേസിനെ തങ്ങള്‍ പിന്തുണയ്ക്കുന്നു എന്നല്ല അതിനര്‍ഥമെന്നും പറഞ്ഞു. 

ട്രൂഡോയുടെ പ്രസ്താവനയ്‌ക്കെതിരെ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്ലിവ്രെ രംഗത്തു വന്നു. തന്റെ ഒരു വിഭാഗം പാര്‍ലമെന്റ് അംഗങ്ങളോട് ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്നതിനെ പിന്തുണക്കണമെന്നും മറ്റൊരു വിഭാഗം എം പിമാരോട് ഇസ്രയേലിന്റേത് വംശഹത്യ എന്ന് വിളിക്കുന്നതിന് എതിരാണെന്ന് പറയാനുമാണ് ട്രൂഡോ ശ്രമിക്കുന്നതെന്നും പിയറി പൊയിലിവ്രെ പറഞ്ഞു. 

ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസ്  നീതീകരിക്കപ്പെടാത്തതും തെറ്റുമാണെന്നാണ് യു. കെ പ്രധാനമന്ത്രി ഋഷി സുനക് വിശ്വസിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിലാണ് യു. കെ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈലിന് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്നായ ജര്‍മ്മനി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരെ ഉന്നയിച്ച വംശഹത്യ ആരോപണത്തെ തള്ളിക്കളയുന്നുവെന്നും ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും വക്താവ് സ്റ്റെഫന്‍ ഹെബെസ്ട്രീറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ സ്വയം പ്രതിരോധിക്കുകയാണെന്നും ഹെബെസ്ട്രീറ്റ് കൂട്ടിച്ചേര്‍ത്തു. 

ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ തങ്ങളുടെ വാദം അവതരിപ്പിച്ചതിന് ശേഷം പറഞ്ഞു.

ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയും വംശഹത്യ ആരോപണങ്ങളെ 'അടിസ്ഥാനരഹിതം' എന്നാണ് വിശേഷിപ്പിച്ചത്.   ഇസ്രാഈല്‍ ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നീതിയില്‍ വിശ്വസിക്കുന്നതായും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു.

ഹോളോകോസ്റ്റിന്റെ പശ്ചാത്തലത്തില്‍ 1948-ല്‍ ഒപ്പുവച്ച യു. എന്‍ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രാഈല്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അടിയന്തര കേസ് ആരംഭിച്ചത്.

Latest News