ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ഓടെ- റെയില്‍വേ മന്ത്രി 

ന്യൂദല്‍ഹി- ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഗുജറാത്തില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് പ്രഖ്യാപനം. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്റര്‍ ഗ്രൗണ്ട് വര്‍ക്ക് ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതെന്നും അറിയിച്ചു.
ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിക്ക് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും ചേര്‍ന്ന് 5,000 കോടി രൂപയും പദ്ധതിക്കായി നല്‍കുന്നു. ശേഷിക്കുന്ന ഫണ്ടുകള്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നുള്ള വായ്പയാണ്.
2017 സെപ്തംബറില്‍ അഹമ്മദാബാദിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍. നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികള്‍ കാരണം കാലതാമസം നേരിട്ടു. ദക്ഷിണ ഗുജറാത്തിലെ സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടം 2026ഓടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Latest News