തീര്‍ഥാടകര്‍ക്ക് ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് എയര്‍ ടാക്‌സി വരുന്നു; ആദ്യഘട്ടം 100 വിമാനങ്ങള്‍

റിയാദ്- ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ചെറുവിമാനങ്ങളുള്‍ക്കൊള്ളുന്ന എയര്‍ ടാക്‌സി സംവിധാനം വരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്ന് ഹറമിലേക്കും മക്കയിലെ മറ്റു പുണ്യസ്ഥലങ്ങളിലേക്കും ഇവ വൈകാതെ സര്‍വീസ് നടത്തും.
ഇതിന്നായി ലിലിയം ഇനത്തില്‍ പെട്ട 100 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങാന്‍ ജര്‍മന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി സൗദിയ ഗ്രൂപ്പ് വക്താവ് എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി അറിയിച്ചു. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന ഇവ ഹറമിന് സമീപമുള്ള ഹോട്ടലുകളിലെ ഹെലിപാഡുകളില്‍ ഇറങ്ങും. നാലു മുതല്‍ ആറു പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. പരമാവധി 200 കിലോമീറ്റര്‍ വരെ ഇവക്ക് സഞ്ചരിക്കാനാകും. ചെറിയ എന്‍ജിനുകളുടെ സഹായത്തോടെ ലംബമായാണ് ഇവ ലാന്‍ഡിംഗ് നടത്തുക. ഈ സര്‍വീസിനുള്ള ലൈസന്‍സിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണ് ഗ്രൂപ്പ്.
ആദ്യമായാണ് ഇത്തരം ചെറുവിമാനങ്ങള്‍ സൗദിയില്‍ സര്‍വീസിനെത്തുന്നത്. വിമാനങ്ങള്‍ എത്തിയതിന് ശേഷം പരീക്ഷണ ഓട്ടം നടത്തും. മക്ക- ജിദ്ദ റൂട്ട് വിജയിക്കുന്നതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 
ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് ഇവ്‌ടോള്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ലാന്‍ഡിംഗ് വിമാനകമ്പനിയായ ജര്‍മ്മനിയിലെ ലിലിയമുമായി രാജ്യത്തുടനീളം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 100 വിമാനങ്ങള്‍ വാങ്ങാന്‍ സൗദിയ ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.

Latest News