Sorry, you need to enable JavaScript to visit this website.

പ്രവാസികളെ കുടുകുടെ ചിരിപ്പിച്ച തമാശ; ട്രോളുകളുടെ പെരുമഴ

ജിദ്ദ- നാലായിരം റിയാല്‍ നല്‍കിയാല്‍ സൗദി അറേബ്യയില്‍ പ്രീമിയം ഇഖാമ ലഭിക്കുമെന്നും ലെവിയില്ലെന്നും എവിടെയും ജോലി ചെയ്യാമെന്നുമുള്ള വാര്‍ത്ത പ്രവാസികള്‍ക്കിടയില്‍ തമാശ കലര്‍ന്ന ചര്‍ച്ചയായി.
എക്‌സിറ്റ്-റീ എന്‍ട്രി ആവശ്യമില്ലെന്നും എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോയി മടങ്ങാമെന്നുമൊക്കെയുള്ള വാര്‍ത്തയോടൊപ്പം ഇങ്ങനെ പ്രീമിയം ഇഖാമ കിട്ടണമെങ്കില്‍ 70 ലക്ഷം റിയാല്‍ സൗദിയില്‍ നിക്ഷേപിക്കാന്‍ കഴിയണമെന്ന നിബന്ധന വലിയ ചര്‍ച്ച ആയില്ല.
പ്രീമിയം ഇഖാമ എടുക്കുന്നില്ലേ, നാലായിരം റിയാല്‍ മതിയല്ലോ എന്നാണ് വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ പ്രചരിച്ചത്. നാലായിരം റിയാല്‍ നല്‍കി ഇഖാമ കരസ്ഥമാക്കിയാല്‍ ഇപ്പോള്‍ ഒരു മാസത്തേക്ക് നല്‍കിവരുന്ന 400 റിയാല്‍ ലെവി ഇല്ലാതെ തന്നെ ഫാമിലിയെ കൊണ്ടുവരാമെന്ന ഏറ്റവും ആകര്‍ഷകമായ വശമാണ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളായി പ്രചരിച്ചത്. വലിയ നിബന്ധനകളൊന്നുമില്ല, ഒരു 70 ലക്ഷം റിയാല്‍ നിക്ഷേപിച്ചാല്‍ മാത്രം മതിയെന്ന വിശദീകരണം സോഷ്യല്‍ മീഡിയ ശരിക്കും ആസ്വദിച്ചു.

സൗദിയില്‍ വിദേശികള്‍ക്ക് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ആര്‍ക്കൊക്കെ ലഭിക്കും; നിബന്ധനകള്‍ വിശദാംശങ്ങള്‍ അറിയാം

റിയാദ്- സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അഞ്ച് ഇനം പ്രീമിയം ഇഖാമകള്‍ ലഭിക്കാന്‍ നിബന്ധനകളേറെ. പ്രസ്തുത ഇഖാമ ലഭിക്കുമോ എന്നറിയാനും അര്‍ഹരാണെങ്കില്‍ നേരിട്ട് അപേക്ഷ നല്‍കാനും പ്രീമിയം റസിഡന്‍സി വെബ്‌സൈറ്റില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 
ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും സൗദിയിലെ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനത്തുള്ള എക്‌സിക്യുട്ടീവുകള്‍ക്കും സസ്‌പെഷ്യല്‍ ടാലന്റ് റസിഡന്‍സി, കലാ കായിക, സാംസ്‌കാരിക മേഖലകളിലെ വിദഗ്ധര്‍ക്ക് ഗിഫ്റ്റഡ് റസിഡന്‍സി, നിക്ഷേപകര്‍ക്ക് ഇന്‍വെസ്റ്റര്‍ റസിഡന്‍സി, സംരംഭകര്‍ക്ക് എന്റര്‍പ്രിന്വര്‍ റസിഡന്‍സി, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഓണര്‍ റസിഡന്‍സി എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലുള്ളവര്‍ക്കാണ് പുതിയ പ്രീമിയം ഇഖാമ അനുവദിക്കുന്നത്. നേരത്തെ അനുവദിച്ചിരുന്ന സാധാരണ പ്രീമിയം ഇഖാമ ഇപ്പോഴും തുടരുന്നുണ്ട്.
ഓരോ വിഭാഗത്തിനും യോഗ്യതാമാനദണ്ഡങ്ങള്‍ പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യം, ശാസ്ത്രം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്ക് സസ്‌പെഷ്യല്‍ ടാലന്റ് റസിഡന്‍സി ലഭിക്കാന്‍ മിനിമം ശമ്പളം 35,000 റിയാലും ഗവേഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 14,000 റിയാലും എക്‌സിക്യുട്ടീവുകള്‍ക്ക് 80,000 റിയാലും ശമ്പളം വേണം. അംഗീകൃത സ്ഥാപനങ്ങളിലെ തൊഴില്‍ കരാര്‍, ഡിഗ്രിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത, മുന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, സ്ഥാപനത്തില്‍ നിന്ന് ശുപാര്‍ശ കത്ത് എന്നിവയുണ്ടായാല്‍ യോഗ്യതയായി. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പേറ്റന്റ്, പുരസ്‌കാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. നിതാഖാത്ത് നിബന്ധനകളില്‍ നിന്ന് ഈ ഇഖാമക്കാരെ ഒഴിവാക്കും. വീണ്ടും പുതുക്കാവുന്ന അഞ്ചുവര്‍ഷ ഇഖാമയും സ്ഥിര ഇഖാമയും ഈ ഗണത്തിലുണ്ട്.

ഗിഫ്റ്റഡ് റസിഡന്‍സി ലഭിക്കാന്‍ സൗദി സാംസ്‌കാരിക, സ്‌പോര്‍ട്‌സ് മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയാണ് പ്രധാനം. അതോടൊപ്പം സൗദിയില്‍ ജീവിത ചെലവിനുള്ള ശേഷിയുമുണ്ടായിരിക്കണം. ഈ ഇഖാമ ലഭിച്ചവരെയും നിതാഖാത്ത് പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. വീണ്ടും പുതുക്കാവുന്ന അഞ്ചുവര്‍ഷ ഇഖാമയും സ്ഥിര ഇഖാമയും ഈ ഗണത്തിലുണ്ട്.
നിക്ഷേപകര്‍ക്കുള്ള ഇന്‍വെസ്റ്റര്‍ റസിഡന്‍സിക്ക് അപേക്ഷിക്കാന്‍ സൗദി നിക്ഷേപ മന്ത്രാലയത്തില്‍ നിന്നുള്ള ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സ്, ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 70 ലക്ഷം റിയാലിന്റെ നിക്ഷേപം, മിനിമം പത്ത് പേര്‍ക്ക് തൊഴിലവസരം നല്‍കല്‍ എന്നിവയാണ് യോഗ്യത. നിക്ഷേപകര്‍ക്ക് സ്ഥിരതാമസ ഇഖാമയാണ് ലഭിക്കുക. എന്നാല്‍ 70 ലക്ഷം റിയാല്‍ നിക്ഷേപിക്കുന്നതിനൊപ്പം പത്ത് പേര്‍ക്ക് ആദ്യത്തെ രണ്ടുവര്‍ഷത്തിനുള്ളില്‍ തൊഴിലവസരം നല്‍കിയാല്‍ അപേക്ഷിച്ചയുടന്‍ തന്നെ സ്ഥിരതാമസ ഇഖാമ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.
സംരംഭകര്‍ക്കുള്ള എന്റര്‍പ്രിന്വര്‍ റസിഡന്‍സി യോഗ്യത രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഒന്നാം വിഭാഗത്തില്‍ നാലു ലക്ഷം റിയാല്‍ നിക്ഷേപം വേണം. അപേക്ഷകന് സ്റ്റാര്‍ട്ടപില്‍ മിനിമം 20 ശതമാനം വിഹിതവും വേണം. ഇവര്‍ക്ക് അഞ്ചുവര്‍ഷം പുതുക്കാവുന്ന 30 മാസം താമസിക്കാവുന്ന ഇഖാമയാണ് ലഭിക്കുക. രണ്ടാം വിഭാഗത്തില്‍ 15 മില്യന്‍ റിയാല്‍ നിക്ഷേപവും സ്റ്റാര്‍ട്ടപില്‍ 10 ശതമാനം വിഹിതവും വേണം. ആദ്യവര്‍ഷം 10 പേര്‍ക്കും രണ്ടാം വര്‍ഷം 20 പേര്‍ക്കും തൊഴിലവസരം നല്‍കണം. ഇവര്‍ക്ക് സ്ഥിരം ഇഖാമ അപേക്ഷിച്ചയുടനെ ലഭിക്കും.
രണ്ടു വിഭാഗത്തിനും സൗദി നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് സംരംഭക ലൈസന്‍സും സ്ഥാപനത്തില്‍ നിന്ന് പ്രത്യേക ശുപാര്‍ശ കത്തും നിര്‍ബന്ധമാണ്. ഒരു സ്റ്റാര്‍ട്ടപില്‍ രണ്ടു പേര്‍ക്ക് ഈ ഇഖാമയെടുക്കാം. ആദ്യത്തെ മൂന്നുവര്‍ഷം നിതാഖാത്തില്‍ നിന്ന് ഒഴിവായികിട്ടും. 

സൗദിയില്‍ 40 ലക്ഷം റിയാലില്‍ കുറയാത്ത റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ സ്വന്തമാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യണം. വസ്തുവകകള്‍ പണയപ്പെടുത്താന്‍ പാടില്ല. വസ്തുവിന്റെ ഉടമസ്ഥതയോ ഉപയോഗമോ റിയല്‍ എസ്റ്റേറ്റ് ധനസഹായം വഴിയാകരുത്. വസ്തുവിന്റെ തരം റെസിഡന്‍ഷ്യല്‍ ആയിരിക്കണം. തഖ്‌യീം അതോറിറ്റി വഴി ആസ്തിയുടെ മൂല്യനിര്‍ണയം നടത്തണം. എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് ഓണര്‍ റസിഡന്‍സിക്കുള്ള മാനദണ്ഡങ്ങള്‍. വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന് അനുസരിച്ചാണ് സൗദിയില്‍ താമസകാലാവധി ലഭിക്കുക.
നേരത്തെയുള്ള സാധാരണ പ്രീമിയം ഇഖാമ സാമ്പത്തിക ഭദ്രതയുടെ തെളിവ് നല്‍കിയാല്‍ ആര്‍ക്കും ലഭിക്കും. അഞ്ച് വര്‍ഷം വരെ ഓരോ വര്‍ഷവും ഒരു ലക്ഷം റിയാല്‍ വീതം അടക്കുകയോ സ്ഥിരതാമസത്തിന് എട്ട് ലക്ഷം റിയാല്‍ ഒറ്റത്തവണ നല്‍കുകയോ വേണം.
മാതാപിതാക്കളെയും ഭാര്യ സന്താനങ്ങളെയും സൗദിയില്‍ താമസിപ്പിക്കാം. ഭാര്യക്കും മക്കള്‍ക്കും ജോലി ചെയ്യാം. ബന്ധുക്കള്‍ക്ക് കുടുംബ സന്ദര്‍ശക വിസ ലഭിക്കും. ഇഖാമ പുതുക്കുന്നതിനുള്ള എല്ലാതരം ലെവികളും ഒഴിവാകും. ഏതു സ്ഥാപനത്തിലും സ്വതന്ത്രമായി ജോലി ചെയ്യാം. റീ എന്‍ട്രി ആവശ്യമില്ല. ജിസിസി പൗരന്മാര്‍ക്ക് അതിര്‍ത്തില്‍ പ്രത്യേക ഗൈറ്റിലൂടെ പോകാം. നിക്ഷേപക നിയമങ്ങള്‍ക്കനുസരിച്ച് സൗദിയില്‍ ബിസിനസ് ചെയ്യാം. ഭൂമി സ്വന്തമാക്കാം. എന്നീ ഒമ്പത് ആനുകൂല്യങ്ങള്‍ എല്ലാ പ്രീമിയം ഇഖാമക്കാര്‍ക്കും ലഭിക്കും.
അഞ്ചു വിഭാഗത്തിലെ ഇഖാമയുടെയും ഫീസ് ഒറ്റത്തവണ 4000 റിയാല്‍ ആണ്.
ഇഖാമ ലഭിക്കാന്‍ എല്ലാവര്‍ക്കും കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മെഡിക്കല്‍ പരിശോധന, സൗദിയിലെ ഇഖാമ എന്നിവ നിര്‍ബന്ധമാണ്. അതത് വിഭാഗത്തിലെ യോഗ്യതയുള്ളവര്‍ക്ക് സൈറ്റില്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍  ഇഖാമ ലഭിക്കും.

Latest News