ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി

ബംഗളൂരു/ പനാജി- മകനെ താന്‍ കൊലപ്പെടുത്തിയതല്ലെന്നും ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും ആവര്‍ത്തിച്ച് സംഭവത്തില്‍ അറസ്റ്റിലായ ടെക്കി യുവതി സുചന സേത്ത്.
ബംഗളൂരു ആസ്ഥാനമായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പിന്റെ സിഇഒയും അമ്മയുമായ സുചന സേത്താണ് കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുന്നത്. അതേസമയം സുചനയുടെ വാദങ്ങള്‍ വിശ്വാസത്തിലെടുക്കാതെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.
നാല് വയസ്സുകാരന്റെ മൃതദേഹം ബുധനാഴ്ച കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ സംസ്‌കരിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോള്‍തന്നതെ ചോദ്യം ചെയ്യലില്‍ കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്ന് പ്രതി ആവര്‍ത്തിക്കുകയാണ്. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കുട്ടി മരിച്ചുവെന്ന് സുചന അവകാശപ്പെട്ടു.
പ്രതിയുടെ വാക്കുകള്‍ ഞങ്ങള്‍ ഒട്ടും വിശ്വാസത്തിലെടുക്കുന്നില്ല.  കൂടുതല്‍ അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാകും. യുവതിയും ഭര്‍ത്താവും അകന്നു കഴിയുകയായിരുന്നുവെന്നും അതിന്റെ ഫലമാണ് കൊലപാതകമെന്നുമാണ് കരുതുന്നതെന്ന്  മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കുട്ടിയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന മുറിയില്‍ നിന്ന് രണ്ട് ഒഴിഞ്ഞ കഫ് സിറപ്പ് കുപ്പികള്‍ ഗോവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.  കുട്ടിക്ക് കഫ് സിറപ്പ് നല്‍കിയതു തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കുക

പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും

Latest News