Sorry, you need to enable JavaScript to visit this website.

മയക്കു മരുന്ന് ഉപയോഗിക്കുകയോ, ഞാനോ? ആരോപണങ്ങള്‍ നിഷേധിച്ച് മസ്‌ക്

വാഷിംഗ്ടണ്‍- വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ ആശങ്കയെന്ന റിപ്പോര്‍ട്ടിനെ തള്ളി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ മൂന്നു വര്‍ഷമായി ക്രമരഹിതമായി നടത്തുന്ന പരിശോധനകളിലൊന്നും താന്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്ന അളവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് മസ്‌ക് പറഞ്ഞു. 

എല്‍. എസ്. ഡി, കൊക്കെയ്ന്‍, എക്സ്റ്റസി, കെറ്റാമൈന്‍ തുടങ്ങിയ നിയമവിരുദ്ധ മയക്കുമരുന്നുകള്‍ മസ്‌ക് ഉപയോഗിക്കുന്നുവെന്നാണ് വാള്‍സ്ട്രീററ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചത്. ലോകത്തിലെ വ്യത്യസ്ത പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ള മസ്‌ക് പതിവായി നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും അത് ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് മസ്‌ക് വിശദീകരണവുമായി രംഗത്തെത്തിയത്. 

സ്പേസ് എക്സില്‍ പതിവായി ക്രമരഹിതമായി മയക്കുമരുന്ന് പരീക്ഷിക്കാറുണ്ടെന്നും ഒരു ടെസ്റ്റിലും പരാജയപ്പെട്ടിട്ടില്ലെന്നും ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ അലക്സ് സ്പിറോ നേരത്തെ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞിരുന്നു. 

2018ലെ ജോ റോഗന്‍ പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിനിടെ മസ്‌ക് കഞ്ചാവ് വലിച്ചിരുന്നു. ഇത് നാസയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കമ്പനി ഫെഡറല്‍ മയക്കുമരുന്ന് രഹിത ജോലി സ്ഥല നിയമം പാലിക്കുന്നുണ്ടെന്ന് സ്പേസ് എക്സില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ആവശ്യപ്പെട്ടു.

'റോഗനുമായുള്ള ഒരു പുകയെടുത്തതിന് പിന്നാലെ നാസയുടെ അഭ്യര്‍ഥന പ്രകാരം മൂന്നു വര്‍ഷത്തെ റാന്‍ഡം ഡ്രഗ് ടെസ്റ്റിംഗ് നടത്താന്‍ താന്‍ സമ്മതിച്ചുവെന്നും എന്നാല്‍ മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും അളവ് പോലും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ടെസ്ല, സ്പേസ് എക്സ് അംഗങ്ങള്‍ക്കും മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അസ്ഥിരമായ പെരുമാറ്റവും മയക്കുമരുന്ന് ഉപഭോഗത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം മുന്‍ ഡയറക്ടര്‍ ലിന്‍ഡ ജോണ്‍സണ്‍ റൈസ് 2019ല്‍ കമ്പനി വിട്ടതായും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, നിലവിലെ ചെയര്‍മാന്‍ റോബിന്‍ ഡെന്‍ഹോം ഉള്‍പ്പെടെയുള്ള ടെസ്ല ഡയറക്ടര്‍മാര്‍ 'മയക്കുമരുന്ന്' എന്ന വാക്ക് ഉപയോഗിക്കാതെ മസ്‌കിന്റെ പെരുമാറ്റത്തില്‍ സഹായത്തിനായി മസ്‌കിന്റെ സഹോദരന്‍ കിംബാല്‍ മസ്‌കിനെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News