ദേശീയ പതാക കീറിയത് മുസ്ലിം യുവാവല്ല; ഹിന്ദു കുട്ടികളുടെ കുസൃതിയെന്ന് പോലീസ്

സംഘ്പരിവാറുമായി ബന്ധമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപകമായി പ്രചരിപ്പിച്ച വിഡിയോ ദൃശ്യത്തിന്റെ പിന്നാമ്പുറം തുറന്നു കൊട്ടി ആള്‍ട് ന്യൂസ്. ഇന്ത്യന്‍ ദേശീയ പതാക കീറിയ ശേഷം പക്കാ മുസല്‍മാന്‍ എന്നു പ്രഖ്യാപിക്കുന്ന വിഡിയോയാണ് വിവിധ രൂപങ്ങളില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവര്‍ പ്രചരിപ്പിച്ചത്. ഹിന്ദുത്വവാദികളുടെ വ്യാജ വെബ് സൈറ്റില്‍ ഇതേക്കുറിച്ച് ലേഖനവും പ്രസിദ്ധീകരിച്ചു.
 
അനുമിശ്ര ബി.ജെ.പി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വിഡിയോ  നൂറുകണക്കിനാളുകള്‍ റീട്വീറ്റ് ചെയ്തു. ആയിരങ്ങളാണ് ലൈക്ക് ചെയ്തത്. ദേശീയ പതാക കീറിയെറിഞ്ഞു കൊണ്ട് ഈ കുട്ടി പ്രഖ്യാപിക്കുന്നത് നോക്കൂ. യഥാര്‍ഥ മുസ്്‌ലിമാണെന്ന്. എവിടെനിന്നാണ് ഇത്തരം സമീപനമുണ്ടാകുന്നത് എന്ന ചോദ്യത്തോടെയായിരുന്നു ട്വിറ്റര്‍ പോസ്റ്റ്.
 
ഇതേ വിഡിയോയുടെ മറ്റൊരു പതിപ്പ് അടിക്കുറിപ്പുകളോടെ പോകര്‍ഹാഷ് എന്ന ട്വിറ്റര്‍ ഉപയോക്താവ് പോസ്റ്റ് ചെയ്തതിനും കിട്ടി ആയിരിക്കണക്കിനും ലൈക്കും ഷെയറും. ആള്‍ക്കൂട്ടം മര്‍ദിച്ച് കുട്ടിയെ കൊണ്ട് മാപ്പ് പറയിക്കുന്നത് ഈ വിഡിയോയില്‍ കാണാം.
മര്‍ദിച്ച ശേഷം പക്കാ ഹിന്ദു എന്നു പറയിപ്പിക്കുന്ന മറ്റൊരു ദീര്‍ഘ വിഡിയോയാണ് സുദര്‍ശന്‍ ന്യൂസ് സി.എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ സുരേഷ് ചവാങ്കെ പോസ്റ്റ് ചെയ്തത്. എസ്.കെ. ചൗധരി എന്നയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത രണ്ട വിഡിയോകളും മൂന്ന് ലക്ഷത്തിലേറെ പേരാണ് കണ്ടത്.

ദൈനിക് ഭാരത് എന്ന വെബ്‌സൈറ്റാണ് വിഷയത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.
വിഡിയോയില്‍ കാണുന്ന രണ്ട് കുട്ടികളും ഹിന്ദു സമുദായത്തില്‍നിന്നുള്ളവരാണെന്നും അവര്‍ തമാശക്ക് ചെയ്തതാണെന്നും മാപ്പപേക്ഷിച്ചുവെന്നുമാണ് ഈ സംഭവത്തെ കുറിച്ച് ഗുജറാത്തിലെ അംറോളി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ജി.എ പട്ടേല്‍ ആള്‍ട് ന്യൂസിനോട് പറഞ്ഞത്.
 
കുട്ടികള്‍ കാണിച്ച കുസൃതിയാണെന്ന് പറയുമ്പോഴും സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന സാമുദായിക ധ്രുവീകരണമാണ് ഇതിലൂടെ തെളിയുന്നത്. മുസ്്‌ലിംകളെ ആക്ഷേപിച്ചുകൊണ്ട് ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നവര്‍ ലക്ഷ്യമിടുന്നതും സാമുദായിക ധ്രുവീകരണം തന്നെ.
 

Latest News