ഗാസ-ഗാസയിൽ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും പരീക്ഷണം നേരിട്ട മാധ്യമ പ്രവർത്തകനാണ് ഗാസയിലെ അൽ ജസീറ ചാനലിന്റെ ബ്യൂറോ ചീഫ് വെയ്ൽ ദഹ്ദൂഹ്. ഭാര്യയെയും രണ്ടു മക്കളെയും ചെറുമകനെയും നേരത്തെ നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇന്ന് അദ്ദേഹത്തിന്റെ മറ്റൊരു മകനെ കൂടി നഷ്ടമായി. ഗാസയിലെ ന്യൂസ് ഫോട്ടോഗ്രാഫർ കൂടിയായ മകൻ ഹംസ ദഹ്ദൂഹാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം തന്റെ പിതാവിന്റെ ധൈര്യവും ക്ഷമയും വിശദീകരിച്ച് ഹംസ ദഹ്ദൂഹ് ഇൻസ്റ്റഗ്രമിൽ പോസ്റ്റിട്ടിരുന്നു.
പ്രിയപ്പെട്ട പിതാവേ, കണക്കാക്കാൻ പറ്റാത്ത ക്ഷമയാണ് നിങ്ങൾ. പരീക്ഷണങ്ങളിൽ സങ്കടപ്പെടരുത്. ദൈവത്തിന്റെ കരുണ എത്തുമെന്ന് ഉറപ്പാണ്. നിരാശയില്ലാതെ നിങ്ങളതിനായി കാത്തിരിക്കുന്നു. നിങ്ങളുടെ ക്ഷമയ്ക്ക് ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകുമെന്നുറപ്പാണ്. നിങ്ങളാണ് ക്ഷമയും പ്രതിഫലം തേടുന്നവനും. എന്റെ പ്രിയപ്പെട്ട പിതാവേ. അതിനാൽ വീണ്ടെടുക്കലിൽ നിരാശപ്പെടരുത്. ദൈവത്തിന്റെ കരുണയിൽ നിരാശപ്പെടരുത്, ക്ഷമയോടെയിരിക്കുന്നതിന് ദൈവം നിങ്ങൾക്ക് നല്ല പ്രതിഫലം നൽകുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ ദിവസമാണ് ഹംസ ദഹ്ദൂഹ് ഇൻസ്റ്റഗ്രമിൽ ഈ പോസ്റ്റു പങ്കുവെച്ചത്. വെയ്ൽ ദഹ്ദൂഹിന്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ഇന്ന്(ഞായർ) ഹംസ ദഹ്ദൂഹിനെ ഇസ്രായിൽ സൈന്യം വധിക്കുകയും ചെയ്തു.
തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ വെയ്ൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹ് കൊല്ലപ്പെട്ടത്. ഹംസ ദഹ്ദൂഹും ഫോട്ടോ ജേണലിസ്റ്റായിരുന്നു. ഹംസ ദഹ്ദൂഹ് സഞ്ചരിച്ച വാഹനത്തിൽ മിസൈൽ നേരിട്ട് പതിച്ചാണ് ദുരന്തമുണ്ടായത്. സഹപ്രവർത്തകൻ മുസ്തഫ തുറയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 52 കാരനായ വെയ്ൽ ദഹ്ദൂഹിന് ഒക്ടോബറിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭാര്യയെയും മകളെയും മകനെയും പേരക്കുട്ടിയെയും നഷ്ടമായിരുന്നു.






