മൂന്നാഴ്ചക്കിടെ പുലി കൊലപ്പെടുത്തിയത് രണ്ട് പേരെ, പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ തുടങ്ങി

കല്‍പ്പറ്റ - ഇന്നലെ തോട്ടം തൊഴിലാളിയുടെ മൂന്ന് വയസ്സുകാരിയായ മകളെ  ആക്രമിച്ച് കൊലപ്പെടുത്തിയതടക്കം മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ തുടങ്ങി. ഇവിടുത്തെ ജനങ്ങള്‍ വലിയ രോഷത്തിലായതിനാല്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് ആയിരുന്നു തോട്ടം തൊഴിലാളികളുടെ മകളായ മൂന്നു വയസ്സുകാരിയെ പുലി കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം അടക്കം തടസ്സപ്പെടുകയും ചെയ്തു. പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ വെച്ച് ആളുകള്‍ക്കും വീട്ടുമൃഗങ്ങള്‍ക്കുമെതിരെ  ആക്രമണം നടത്തിയത് ഒരേ പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലിയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്.

 

Latest News