ന്യൂദൽഹി- മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതം മൂലം ദൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസം തടസം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ മുംബൈയിലായിരുന്ന അദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിലേക്കു തിരിക്കുകയും ചെയ്തു.
യു.പി.എ ചെയർപേഴ്‌സൻ സോണിയ ഗാന്ധി ആശുപത്രിയിൽ എത്തി അന്ത്യോപാചാരം അർപ്പിച്ചു. കോൺഗ്രസ് കുടുംബത്തിന് തീരാ നഷ്ടമാണ് കാമത്തിന്റെ വേർപാടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യക്കു പുറത്തുള്ള രാഹുൽ ട്വിറ്ററിലാണ് അനുശോചനം അറിയിച്ചത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പടെ നിരവധി കോൺഗ്രസ് നേതാക്കൾ കാമത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
2009 മുതൽ 2011 വരെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗുരുദാസ് കാമത്ത് വിവര സാങ്കേതിക വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിരുന്നു. 2013ൽ മന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്നു.