മോഡി ഫാന്‍സായ രണ്ട് മുസ്‌ലിം വനിതകള്‍  രാമജ്യോതിയുമായി അയോധ്യയിലേക്ക് 

ലഖ്‌നൗ-അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ള ശ്രീരാമവിഗ്രഹം ആയിരിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ്.
ശ്രീരാമന്റെ വലിയ വിഗ്രഹം അന്നേദിവസം പ്രതിഷ്ഠിക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍നിന്ന് കാശിയിലേക്ക് 'രാംജ്യോതി' കൊണ്ടുവരുന്നത് രണ്ടു മുസ്‌ലിം സ്ത്രീകള്‍ ആയിരിക്കുമെന്ന്  ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍  റിപ്പോട്ട് ചെയ്തു. വാരണാസിയില്‍ നിന്നുള്ള നസ്‌നീന്‍ അന്‍സാരിയും നജ്മ പര്‍വിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്. ഭഗവാന്‍ ശ്രീരാമന്‍ എല്ലാവരുടെയും പൂര്‍വ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും ഒരു പോലെയാണെന്നും ഇവര്‍ പറയുന്നു. ദീപവുമായി ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടല്‍പുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
നജ്മ ബിഎച്ച്യുവില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് പിഎച്ച്ഡി ചെയ്തിട്ടുണ്ട്. 17 വര്‍ഷമായി അവള്‍ രാമഭക്തയാണ്. നസ്നീനും നജ്മയും മുത്തലാഖിനെതിരെ പോരാടിയിട്ടുണ്ട്. 2006ല്‍ സങ്കത് മോചന്‍ ക്ഷേത്രത്തില്‍ ഭീകരര്‍ ബോംബിട്ടപ്പോള്‍ ഇരുവരും ക്ഷേത്രത്തില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലി സാമുദായിക സൗഹാര്‍ദത്തിനായി ശ്രമിച്ചു. അന്നുമുതല്‍, രാമനവമിയിലും ദീപാവലിയിലും നൂറുകണക്കിന് മുസ്‌ലിം  സ്ത്രീകളോടൊപ്പം ശ്രീരാമ ആരതി നടത്തുന്നു.
മഹന്ത് ശംഭു ദേവാചാര്യ അയോധ്യയില്‍ വെച്ച് അവര്‍ക്ക് രാംജ്യോതി കൈമാറി. ഇന്ന് രാംജ്യോതിയുമായി സ്ത്രീകള്‍ യാത്ര തുടങ്ങും. അയോധ്യയിലെ മണ്ണും സരയുവിലെ പുണ്യജലവും കാശിയിലേക്ക് കൊണ്ടുവരും. രാംജ്യോതിയുടെ വിതരണം ജനുവരി 21ന് ആരംഭിക്കും.

Latest News