Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച്  അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ധാക്ക-ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. പ്രതിപക്ഷം ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.  ജെസ്സോറില്‍ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായിരുന്നു ട്രെയില്‍. ധാക്കയിലെ മെഗാസിറ്റിയില്‍ മെയിന്‍ റെയില്‍ ടെര്‍മിനലിനു സമീപമുള്ള ഗോപിബാഗില്‍വച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ട്രെയിനിന് തീപിടിക്കുന്നതുകണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനവുമായി എത്തിയത്. നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നെന്നും രക്ഷാപ്രര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. 
ഏതാനും ഇന്ത്യന്‍ പൗരന്മാരും ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തീപിടിത്തമുണ്ടായ സംഭവം അട്ടിമറിയാണെന്ന് തങ്ങള്‍ സംശയിക്കുന്നതായി പോലീസ് മേധാവി അന്‍വര്‍ ഹൊസൈന്‍ പറഞ്ഞു. കഴിഞ്ഞ മാസം ട്രെയിനിലുണ്ടായിരുന്ന തീ പിടുത്തത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയാണെന്ന് (ബിഎന്‍പി) പൊലീസും സര്‍ക്കാരും ആരോപിച്ചിരുന്നു. എന്നാല്‍ ബിഎന്‍പി ആരോപണം നിഷേധിക്കുകയാണുണ്ടായത്.ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ബിഎന്‍പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ക്രമക്കേട് ആരോപിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
 

Latest News