മക്ക ചെക്ക്‌പോസ്റ്റുകളില്‍നിന്ന് തിരിച്ചയച്ചത് ഒമ്പതു ലക്ഷം പേരെ

ഹജിനിടെ കേസില്‍ ഉള്‍പ്പെട്ട തീര്‍ഥാടകനെ പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു.

മിന - ഹജ് അനുമതി പത്രവും മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക പെര്‍മിറ്റുമില്ലാത്ത ഒമ്പതു ലക്ഷത്തിലേറെ പേരെ മക്കയുടെ പ്രവേശന കവാടങ്ങളില്‍ വെച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തെ ഹജ് സീസണില്‍ 192 വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. പ്രത്യേക പെര്‍മിറ്റില്ലാത്തതിനാല്‍ 2,53,000 ലേറെ വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 38 പേരെ കൂടി മക്കക്കു സമീപമുള്ള ചെക്ക്‌പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചു. തടവും പിഴയും നാടുകടത്തലും പ്രവേശന വിലക്കും വാഹനം കണ്ടുകെട്ടലുമാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്.
നിയമ ലംഘകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച സൗദി പൗരന്മാരായ ആയിദ് അവദ് ആയിദ് അല്‍ഹര്‍ബിക്ക് 15 ദിവസം തടവും മൂന്നു ലക്ഷം റിയാല്‍ പിഴയും റംസി അതീഖ് സുവൈലിഹ് അല്‍ഹര്‍ബിക്ക് പതിനഞ്ചു ദിവസം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചത്. അനധികൃത തീര്‍ഥാടകരില്‍ ഒരാള്‍ക്ക് പതിനായിരം റിയാല്‍ തോതിലാണ് ഹജ് അനുമതി പത്രമില്ലാത്തവരെ കടത്തിയ ഡ്രൈവര്‍മാര്‍ക്ക് ജവാസാത്ത് പിഴ ചുമത്തുന്നത്.

 

Latest News