ടെഹ്‌റാൻ- ഇറാനിൽ ഇരട്ടട സ്‌ഫോടനം നടത്തി നൂറിലേറെ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി മുന്നറിയിപ്പ് നൽകി. ഇറാനിൽ നേരത്തെ കൊല്ലപ്പെട്ട സൈനിക മേധാവി ഖാസിം സുലൈമാനിയുടെ ഖബറിടത്തിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 820 കിലോമീറ്റർ തെക്കുകിഴക്കായി കെർമനിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളെ ഇന്ന് (വെള്ളി) റെയ്‌സി അഭിസംബോധന ചെയ്തു. ഇറാന്റെ ശത്രുക്കൾക്ക് രാജ്യത്തിന്റെ ശക്തി കാണാൻ കഴിയുമെന്നും ലോകം മുഴുവൻ അത് അനുഭവിക്കുമെന്നും റെയ്‌സി പറഞ്ഞു. പ്രതികാര നടപടി സ്വീകരിക്കേണ്ട സ്ഥലവും സമയവും നമ്മുടെ സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശത്രു എവിടെ പോയി ഒളിച്ചിരുന്നാലും ഞങ്ങൾ കണ്ടെത്തുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) കമാൻഡർഇൻചീഫ് മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു. അമേരിക്കക്കും ഇസ്രായിലിനും അന്ത്യം എന്ന് പ്രതിഷേധക്കാർ വിളിച്ചുപറയുന്നതും കേൾക്കാമായിരുന്നു. ബുധനാഴ്ചത്തെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.