തൃശൂർ- ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ വടിയും പട്ടികയും കൊണ്ട് തടഞ്ഞതിനെ തുടർന്ന് തൃശൂർ നഗരത്തിൽ വൻ സംഘർഷം. ഇന്നലെ രാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി നേതാക്കളടക്കമുള്ള പ്രവർത്തകരും ഏറ്റുമുട്ടിയത്. ചാണകവെള്ളം തളിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ
പട്ടികയുമായി ബി.ജെ.പി പ്രവർത്തകർ നേരിട്ടതോടെ നഗരമധ്യത്തിൽ നായ്ക്കനാൽ പരിസരത്ത് സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലായി.
നായ്ക്കനാലിൽ ആൽമരത്തിന്റെ ഏതാനും കൊമ്പുകളും തേക്കിൻകാട് മൈതാനത്തിനകത്തെ ചില മരച്ചില്ലകളുമെല്ലാം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങൾക്കായി മുറിച്ചുമാറ്റിയിരുന്നു. പ്രധാനമന്ത്രി എത്തുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഇത്. എന്നാൽ അന്ന് ആരും എതിർപ്പുമായി രംഗത്തെത്തിയിരുന്നില്ല. ഇന്നലെ രാവിലെ മരം മുറിക്കെതിരെ മാനിഷാദ എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനായി തേക്കിൻകാട് മൈതാനിയിൽ നായ്ക്കനാലിനു സമീപം മോഡി പ്രസംഗിച്ച വേദിക്കരികിലേക്ക് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ എത്തിയപ്പോൾ വേദിക്കുസമീപം ബി.ജെ.പി പ്രവർത്തകരുമുണ്ടായിരുന്നു.
വേദിയിലെ ബോർഡുകളും ബാനറുകളും മറ്റും അഴിച്ചുമാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ബി.ജെ.പിക്കാർ. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോഡി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ ഇതിനു പിന്നിൽ ടി.എൻ.പ്രതാപൻ എം.പിയും തൃശൂർ ഈസ്റ്റ് സ്‌റ്റേഷനിലെ ഒരു ഉന്നത പോലീസുകാരനാണെന്നും ആരോപിച്ചു. പ്രതാപൻ തൃശൂരിൽ എവിടെയിറങ്ങിയാലും ചാണകവെള്ളത്തിൽ കുളിപ്പിക്കുമെന്നും ചാണകവെള്ളം യൂത്ത്‌കോൺഗ്രസുകാരുടെ കയ്യിൽ മാത്രമല്ലെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും അനീഷ്‌കുമാർ മുന്നറിയിപ്പു നൽകി. ചാണകവെള്ളം തളിക്കാൻ പോലീസ് യൂത്ത് കോൺഗ്രസുകാരെ സഹായിച്ചെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രവർത്തകർ വടിയും പട്ടികയുമായി കല്ലെറിഞ്ഞും അടിച്ചും ഏറ്റുമുട്ടിയതോടെ ആളുകൾ ചിതറിയോടി. പോലീസ് ഇരുകൂട്ടരേയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല.
വിവരമറിഞ്ഞ് കൂടുതൽ ബി.ജെ.പി, യൂത്ത് കോൺഗ്രസുകാർ എത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയും സംഘർഷാവസ്ഥ വർധിക്കുകയും ചെയ്തു.