അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഗോത്രകലകളുമെന്ന് മുഖ്യമന്ത്രി

കൊല്ലം- അടുത്ത വര്‍ഷം മുതല്‍ ഗോത്രകലകള്‍ കൂടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം ആശ്രാമം മൈതാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കലോത്സവം കുട്ടികളുടേതാണെന്നും അത് രക്ഷിതാക്കളുടേതാക്കി മാറ്റരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൗമാര മനസുകളുടെ മത്സരമാണിത്. കൗമാര മനസുകളെ അനാവശ്യമായ മാത്സര്യ ബോധത്താല്‍ കലുഷിതമാക്കാതിരിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. 

രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്, സിനിമാ നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും പ്രധാന വേദിയില്‍ അരങ്ങേറി. സ്വാഗത ഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവം ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് സമാപിക്കും. സമാപന ചടങ്ങില്‍ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും.

Latest News