Sorry, you need to enable JavaScript to visit this website.

മോഡിയുടേത് ഹിറ്റ്‌ലറുടെ രീതി-  ബിനോയ് വിശ്വം

ആലപ്പുഴ-നരേന്ദ്ര മോഡിയുടെ ഗ്യാരന്റി എന്നത് ഹിറ്റ്‌ലർ സ്‌റ്റൈലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു.
മോഡിയുടെ ആശയങ്ങൾ ഫാസിസത്തിന്റെ ഇന്ത്യൻ പ്രതീകമാണ്. ഉലകം ചുറ്റും വാലിബനായ മോഡി  മണിപ്പൂരിൽ പോകാൻ തയ്യാറാകണം.  മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്.  സ്ത്രീകൾ നഗ്‌നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോൾ ഒരു വാക്ക് പറയാൻ സാധിക്കാത്തതിൽ പ്രധാനമന്ത്രി  മാപ്പ് പറയണം. സ്ത്രീകളുടെ മാനം കാക്കാൻ അറിയാത്ത മോഡി വെറുമൊരു നാടകക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കാണാൻ ഭയമുള്ള പ്രധാനമന്ത്രിക്ക് എന്തിനാണ് ഇത്രയും വലിയ നാക്ക്. പത്ത് വർഷം മുമ്പാണ് മോഡി  മാധ്യമപ്രവർത്തകരെ കണ്ടത്. ജനാധിപത്യ വ്യവസ്ഥയിൽ ഒരു പ്രധാനമന്ത്രിക്ക് മാധ്യമപ്രവർത്തകരെ കാണാൻ ഭയം എന്തിനാണ്. മോഡിക്ക് കേരളത്തെ അറിയില്ല. അത് പറഞ്ഞു കൊടുക്കാൻ പറ്റിയ ആരും ഇവിടെയില്ല. മോഡി  പറയുന്ന ഹിന്ദുത്വക്ക് യഥാർഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. യഥാർഥ ഹിന്ദുമതവും മോഡിയുടെ ഹിന്ദുത്വവാദവും രണ്ടാണ്. ഹിന്ദുത്വവാദം ഇന്ത്യൻ ഫാസിസ്റ്റുകൾ  തങ്ങളുടെ അറുപിന്തിരിപ്പൻ നയത്തെ വെള്ളപൂശാനായി കണ്ടുപിടിച്ച കള്ള പദമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, നേതാക്കളായ പി.വി സത്യനേശൻ, എസ് സോളമൻ, ടി.ടി ജിസ്‌മോൻ ,ജി കൃഷ്ണപ്രസാദ്, വി മോഹൻദാസ്, ദീപ്തി അജയകുമാർ തുടങ്ങിയവരും പങ്കെടുത്തു.
 

Latest News